ഗർഭഛിദ്രം നടത്തിയ രണ്ട് യുവതികളുടെയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇനി ഇവര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ മറ്റു നിയമനടപടികൾക്ക് ഒരു സാധ്യതയുമില്ലെന്നാണ് കോൺഗ്രസ് ഉയർത്തിയ വാദം. എന്നാല്‍ രാഹുലിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.
രണ്ട് യുവതികൾക്ക് സമാനമായ ദുരനുഭവം നേരിട്ടു. ഇവർ രണ്ടുപേരും ഒരേ തൊഴിൽ മേഖലയിലുള്ളവരാണ്. ഇതിൽ ഒരാളുടെ ശബ്ദരേഖമാത്രമാണ് പുറത്തുവന്നത്. മറ്റൊരാൾ ഗർഭഛിദ്രം നടത്തിയത് കേരളത്തിന് പുറത്തുള്ള ആശുപത്രിയിലാണ്. ഈ ആശുപത്രിയിൽ നിന്നുള്ള ബില്ലുകൾ അടക്കം ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണ സംഘത്തിന് കൈമാറിയതായാണ് സൂചന.
advertisement
പരാതിക്കാർ മുന്നോട്ടുവരാതിരിക്കുകയും അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശബ്ദരേഖ പുറത്തുവന്ന ഇര, മൊഴി നൽകാൻ തയാറായില്ല. നിയമോപദേശം തേടിയശേഷം ബിഎൻഎസ് സെക്ഷൻ 88 പ്രകാരം കൃത്യമായി കേസ് രജിസ്റ്റർ ചെയ്യാനാണ് ശ്രമം.
പരാതി നൽകാതിരിക്കാൻ യുവതികൾക്കുമേൽ സമ്മർദം ചെലുത്തിയവരിലേക്ക് അന്വേഷണം നീളും. മൂന്ന് വനിതാ മാധ്യമപ്രവത്തകർ ഇടപെട്ടുവെന്ന കണ്ടെത്തൽ ഇന്നലെ പുറത്തുവന്നിരുന്നു. അതേസമയം, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഡിജിപിക്ക് പരാതി അയച്ചവരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.