പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
advertisement
ഫാത്തിമ ജമാ അത്തെ ഇസ്ലാമിയുടെ നോമിനിയാണോ എന്ന് പാർട്ടി സെക്രട്ടറിയോട് നേരിട്ട് ചോദിച്ചപ്പോൾ ചിരിച്ചുതള്ളി. ഫാത്തിമയെ സ്ഥാനാർത്ഥിയാക്കരുതെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും നൂര്‍ബിന റഷീദ് കുറ്റപ്പെടുത്തി.
'ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയിൽ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങൾക്ക് മനസുകൊണ്ട് യോജിക്കാൻ പറ്റില്ല. ഞങ്ങൾ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങൾമാർ എന്നുപറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരേ സംസാരിച്ചിട്ടില്ല' - നൂർബിന റഷീദ് പറഞ്ഞു.
താനടക്കമുള്ളവരെ വേദിയിൽ നിന്ന് ഇറക്കിവിട്ട സമസ്തയുടെ ആദർശം ഇപ്പോൾ എവിടെപ്പോയെന്നും നൂർബിന ചോദിച്ചു. എം കെ മുനീറിനോട് കാട്ടിയത് അനീതിയാണെന്നും അവർ തുറന്നടിച്ചു. അവസാന നിമിഷം വരെ സീറ്റ് നൽകുമെന്ന് മോഹിപ്പിച്ചെങ്കിലും ഒടുവിൽ സീറ്റ് നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രഖ്യാപനത്തിന് മുമ്പ് മുനീറിനെതിരെ അധിക്ഷേപം നടത്തിയെന്നും ഒരു സെലാനും ചൊല്ലി തട്ടവും ഇട്ടാൽ എല്ലാമായോ എന്നും നൂർബിന റഷീദ് ചോദിക്കുന്നു.
