മന്നം സമാധിയിൽ പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നതിനെ എന്‍എസ്എസ് അധികൃതർ വിലക്കിയതിനാൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ കഴിയില്ല എന്നും ഇതിനാൽ സുരക്ഷാ കാരണങ്ങളാൽ ഉപരാഷ്ട്രപതിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താൻ കഴിയില്ല എന്ന് തീരുമാനിച്ചതായാണ് ഉന്നത കേന്ദ്രങ്ങൾ അറിയിക്കുന്നത്.
എന്നാൽ എന്‍എസ്എസ് നേതൃത്വത്തിന്റെ അറിവില്ലാതെ ഉപരാഷ്ട്രപതിയുടെ പുഷ്പാര്‍ച്ചന തീരുമാനിച്ചതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് സൂചന. ഇതോടെ ഉപരാഷ്ട്രപതിയുടെ ഫെബ്രുവരി 28 നുള്ള ചങ്ങനാശേരി സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി.
എസ് ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടി ഉദ്‌ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതി ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളേജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കൾ എംഎൽഎ എന്നിവരാണ് സഭാ നേതൃത്വത്തിന് പുറമേ ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ.
advertisement
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. തുടർന്ന് ഇതിന് സമീപത്തായുള്ള എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്. നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് രാവിലെന്ന തീരുമാനിച്ചത് എന്നാണ് വിവരം.
വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ നൽകിയതിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആരോപിച്ച് എസ്എൻഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് എൻ എസ് എസ് പിന്മാറിയത് കഴിഞ്ഞ മാസം വാർത്ത ആയിരുന്നു.
2015ല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ബിജെപി നേതാവായ സുരേഷ് ഗോപിയെ ഇറക്കി വിട്ടതും വിവാദമായിരുന്നു.അന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.
സന്ദര്‍ശനം ചില പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നുവെന്നും തെറ്റ് മനസിലാക്കിയ സുരേഷ് ഗോപിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചത് ബി.ജെ.പിയുടെ നേതൃത്വമാണെന്നും 2024 ൽ ജനറല്‍ സെക്രട്ടറി
സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.എന്‍.എസ്.എസ് ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്കാണ് സുരേഷ് ഗോപി വന്നത്. അന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസവുമായിരുന്നു.
