അങ്കമാലി കോതക്കുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് മരുന്ന് മാറി കുത്തിവെച്ചത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണ് കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പ് നൽകിയത്.
Also Read- കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതശരീരം കണ്ടെത്തി
ഡോക്ടറുടെ ചീട്ട് കൊടുത്തപ്പോൾ തന്നെ തിരികെ നൽകി ഒപിയിൽ പോയി ചീട്ടെടുത്തു വരാൻ നഴ്സ് നിർദേശിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനായി കൗണ്ടറിലേക്കു പോയി വന്നപ്പോഴേക്കും കുട്ടിക്കു കുത്തിവയ്പു നൽകിയിരുന്നു. രക്തപരിശോധന നടത്താതെ കുത്തിവയ്പ് എടുത്തത് എന്തിനെന്നു ചോദിച്ചപ്പോൾ കുട്ടിയെ പൂച്ച കടിച്ചിട്ടല്ലേ വന്നതെന്നു നഴ്സ് അന്വേഷിച്ചു.
advertisement
ഡോക്ടർ കുറിച്ചു നൽകിയ ചീട്ട് നഴ്സ് തിരിച്ചു തന്നതിനാൽ ചീട്ടില്ലാതെയാണു നഴ്സ് കുത്തിവയ്പ്പെടുത്തതെന്ന് അമ്മ പറയുന്നു. തർക്കമായതോടെ ഡോക്ടർമാരെത്തി വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പൂച്ചയുള്ള വീടുകളിലുള്ളവർ ഇത്തരം വാക്സിൻ എടുക്കാറുണ്ടെന്നും അറിയിച്ചു.
പൂച്ച കടിച്ചതിനെ തുടർന്നു മറ്റൊരു കുട്ടി ഈ സമയം എത്തിയിരുന്നുവെന്നും 2 കുട്ടികളെയും തമ്മിൽ മാറിപ്പോയതാണെന്നും പിന്നീട് വ്യക്തമായിരുന്നു.
എന്നാൽ നഴ്സിനെതിരേ ഒരു പരാതിയും തങ്ങൾക്ക് ഇല്ല എന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. നിലവിൽ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇത് പരിഹരിച്ചാൽ, മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും നഴ്സിനെതിരേ പരാതികളൊന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കി.