രാത്രി വൈകി ഇടുക്കി മെഡിക്കൽ കോളജിൽ എത്തിയ ജയരാജൻ, മോച്ചറയിൽ സൂക്ഷിച്ച ധീരജിൻ്റെ ഭൗതിക ശരീരത്തിൽ അന്ത്യമോപചാരം അർപ്പിച്ചു. തുടർന്ന് കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ.എസ്. അമല്‍ എന്നിവരെയും സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന ഇരുവരും ജയരാജനോട് കോളജിൽ ഉണ്ടായ സംഭവവികാസങ്ങൾ വിശദമാക്കി.
കോളജുകളെ കലാപഭൂമിയാക്കുവാനുള്ള സുധാകരൻ്റെയും, ഗുണ്ടകളുടെയും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണ് കത്തികുത്തിന് പിന്നിലെന്ന് ജയരാജൻ ആരോപിച്ചു. മൂന്നു പേർക്കും കുത്തേറ്റത് നെഞ്ചിൽ തന്നെയാണ്. ആഴത്തിലുള്ള മുറിവാണ് ധീരജിൻ്റെ മരണത്തിന് കാരണം. കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയത്. ഇതിനായി പ്രത്യേക പരിശീലനം തന്നെ കൊലയാളി സംഘത്തിന് ലഭിച്ചിട്ടുണ്ട്. കത്തി താഴെ വയ്ക്കുവാൻ സുധാകരനും, ഗുണ്ടകളും തയ്യാറാവണമെന്നും ജയരാജൻ പറഞ്ഞു.
advertisement
ധീരജിൻ്റെ സംസ്ക്കാരം നടത്തുന്നത് തളിപ്പറമ്പിൽ സി.പി.എം. വിലയ്ക്ക് വാങ്ങിയ പ്രത്യേക സ്ഥലത്താണ്. ഇത് "കോൺഗ്രസിൻ്റെ കൊലപാതക രാഷ്ട്രീയത്തിൻ്റെ സ്മാരകമായി സംരക്ഷിയ്ക്കുമെന്നും" അദ്ദേഹം കൂട്ടി ചേർത്തു.
കഴിഞ്ഞ ദിവസം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെ.എസ്.യു. –എസ്.എഫ്.ഐ. സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. കേസിലെ പ്രതി നിഖില്‍ പൈലി ഉൾപ്പെടെ ആറുപേർ പിടിയിലായി. യൂണിയന്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒരുമണിയോടെയാണ് കെ.എസ്.യു –എസ്.എഫ്..ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് കോളജിന് സമീപത്ത് വെച്ച് ധീരജ് ഉള്‍പ്പെടെയുളളവര്‍ക്ക് കുത്തേറ്റത്.
ക്യാംപസിന് പുറത്തുനിന്നെത്തിയ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറഞ്ഞു. നെഞ്ചിലാണ് ധീരജിന് കുത്തേറ്റത്. ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.എഫ്.ഐ. പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ.എസ്. അമല്‍ എന്നിവര്‍ക്കും കുത്തേറ്റു. കേസില്‍ പ്രതിയായ കെ.എസ്.യു. പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ബസില്‍ സഞ്ചരിക്കവെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തെ തുടർന്ന് യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരുന്നു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.
ഇടുക്കി എന്‍ജിനീയറിങ് കോളജ് തെരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ നെഞ്ചിലാണ് കുത്തേറ്റതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.സി. വര്‍ഗീസ് പറഞ്ഞു. ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് വര്‍ഗീസും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എം.എല്‍.എയും ആരോപിച്ചു. ശക്തമായ പൊലീസ് അന്വേഷണം വേണമെന്ന് സച്ചിന്‍ദേവ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: P. Jayarajan offers tribute to campus murder victim Dheeraj in Idukki, raises accusation against attackers
