കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വയോധികയ്ക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വയോധികയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. മരണവീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും വന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്കും ഇവർ വന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിൽ പണം നൽകുകയുമായിരുന്നെന്നാണ് ആരോപണം.
advertisement
ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ ചിത്രീകരിച്ചവരുമായി ശോഭാ സുരേന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. പണം ലഭിച്ച വയോധികയോട് ചോദിച്ചപ്പോൾ അവർ കൈ തുറന്ന് പണം കാണിച്ചുതന്നതായും പ്രവർത്തകർ പറഞ്ഞു. പാലക്കാട് നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പകർത്തിയത്. മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ബിജെപി സംഘം ശ്രമിച്ചതായും പ്രവർത്തകർ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഇതുകൂടാതെ ബിജെപി പ്രവർത്തകർ പലവീടുകളിലുമെത്തി സ്ത്രീ വോട്ടർമാർക്ക് സാരി വിതരണം ചെയ്തതായും കോൺഗ്രസ് ആരോപിച്ചു. ഇതിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
Summary: The Congress party has accused the BJP of distributing money to voters in Palakkad, releasing video footage to support their claims. The incident allegedly took place in Tharuvakkurisshy, Kannadi Panchayat. Congress activists released a video purportedly showing a woman, who accompanied BJP candidate Sobha Surendran in her car, handing over cash to an elderly woman at her residence.The incident occurred after Sobha Surendran and her team visited a nearby house to offer condolences following a death in the neighborhood. They subsequently visited the elderly woman’s house.
