തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ പ്രസക്ത ഭാഗങ്ങൾ ചുവടെ:
"മമ്മൂട്ടി ആരെയും അറിയിച്ചു കൊണ്ട് നടത്തിയ സന്ദർശനമല്ല. അവിടെ എത്തണം എന്ന് അദ്ദേഹത്തിന് തോന്നി. കാരണം, എല്ലാ ഘട്ടത്തിലും, കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി, നിലകൊള്ളുന്ന വ്യക്തികളിൽ പ്രമുഖ സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ ഒരാളാണ് മമ്മൂട്ടി. നിരവധി ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ എല്ലാം അദ്ദേഹം ഇടപെടുന്നുണ്ട്. പിന്നീട് ഒരു കാര്യം വന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത്, ചെന്നൈയിൽ നിന്ന് നന്നേ കാലത്ത് കണ്ണൂരോ കോഴിക്കോടോ എത്തി, അവിടുന്ന് വയനാട്ടിലേക്ക് പോവുകയാണ് അദ്ദേഹം ചെയ്തത്. അവിടെ എത്തി അത് കാണുക, അതിന്റെ ഭാഗമാവുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. ആ നല്ല മനസുമായാണ് അദ്ദേഹം അവിടെയെത്തുന്നത്. നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കാൻ, തയാറാകുന്ന ആളുകളുണ്ടല്ലോ. അദ്ദേഹമെത്തി അവിടെ വീടുകളെല്ലാം സന്ദർശിക്കുന്നു.
advertisement
അവിടെ എല്ലാ ഘട്ടത്തിലും ആൾക്കാരുണ്ട്. അവർ വീടുകൾ കാണിച്ചു കൊടുക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു. അപ്പോൾ അവിടുത്തെ ഇത്തരം കാര്യങ്ങളിൽ സാധാരണഗതിയിൽ, നല്ല നിലയ്ക്ക് അവിടെ ഇടപെട്ടിരിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ആ ജില്ലയിലെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി റഫീഖ്. ആ ചെറുപ്പക്കാരനും, അവിടെയുണ്ട്. അദ്ദേഹത്തിന്റെ കൂടെ പോകുന്നു. സ്വാഭാവികമായി അദ്ദേഹം ഈ ചെറുപ്പക്കാരനോട് പറയുകയാണ്, "നിങ്ങൽ ക്ഷണിച്ചിട്ടു ഞാൻ വന്നതല്ലല്ലോ, നിങ്ങൾ എന്റെ കൂടെത്തന്നെ ഇങ്ങനെ നടക്കുമ്പോൾ, അത് മറ്റു രീതിയിൽ ചിത്രീകരിക്കപ്പെടില്ലേ?" എന്ന്. നമ്മുടെ നാട്ടിൽ എന്തും വിവാദമാക്കാൻ ഇറങ്ങുന്നവരുണ്ടല്ലോ, അതാവും മമ്മൂട്ടി സദുദ്ദേശത്തോടെ പറഞ്ഞിട്ടുണ്ടാവുക. ഇത് തീർത്തും വ്യക്തിപരമായി പറഞ്ഞ കാര്യമാണ്. ഒരു ക്യാമറയുടെയും മുന്നിൽ പറഞ്ഞതല്ല. നമ്മുടെ നാട്ടിൽ ക്യാമറ ശരീരത്തിൽ വച്ച് നടക്കുന്ന ഒരുപാട് പേരിപ്പോഴുണ്ട്. ആ കൂട്ടത്തിൽ ഒരാൾ ഇവരുടെയടുത്ത് നിൽക്കുന്നുണ്ടാവും. ഇപ്പോൾ നമ്മുടെ ഷർട്ടിനു ബട്ടൺ ഉണ്ട്. സാധാരണ ബട്ടൺ എല്ലാർക്കുമുണ്ട്. ചിലത് ബട്ടൺ ക്യാമറയാകും, പോക്കറ്റിലെ ചില പേനകൾ ക്യാമറയായിരിക്കും. നമ്മൾ അറിയില്ല.
ഇത് വിവാദമാക്കാൻ താല്പര്യമുള്ളവർ, വലിയ തോതിൽ വിവാദമാക്കിയിട്ടുണ്ട്. എന്തോ ഇയാളെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നെല്ലാം പറഞ്ഞുള്ള വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി. പിന്നീടുള്ള വാർത്തകൾ അതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ മമ്മൂട്ടിയെ വലിയ തോതിൽ ആക്രമിച്ചു. എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാണ് എന്ന് നോക്കണം. നമ്മുടെ മലയാളത്തിന്റെ മഹാ നടൻ നന്മ മാത്രം വിചാരിച്ച്, കേരളത്തിൽ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പരിപാടി കാണാൻ പോകുന്നു. അദ്ദേഹം സർക്കാരിനെയോ രാഷ്ട്രീയ പാർട്ടികളെയോ അറിയിക്കാതെ പങ്കെടുത്തു. സ്വാഭാവികമല്ലേ അത്? അങ്ങനെ ഒരുപാട് പേര് അവിടെ പോയിരുന്നില്ലേ. എന്തിനാണ് അത് വിവാദമാക്കിയത്? ചിലർ ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ പോരാളികൾ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചു എന്നത് ദൗർഭാഗ്യകരം. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർക്ക് മമ്മൂട്ടിയെ അറിയാത്ത, തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വന്നോ?
കേരളത്തിന്റെ മലയാളത്തിന്റെ മഹാനടന് അത്തരത്തിലൊരു പ്രചാരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് ബന്ധമുണ്ട് എന്ന് കരുതുന്നെങ്കിൽ, പരസ്യമായി ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്. അത്തരത്തിൽ അദ്ദേഹത്തെ അപമാനിക്കുക നടക്കാൻ പാടില്ലാത്ത കാര്യമായിരുന്നു."
