റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസ് എടുത്തതെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ഏതൊക്കെ നേതാക്കൾക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത് എന്ന വിഷയത്തിൽ പോലീസ് വ്യക്തത നൽകുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിയതിന് ശേഷം വ്യക്തത വരുത്താമെന്നാണ് പോലീസ് പറയുന്നത്. റാലിക്കിടയിൽ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് പിന്നാലെയാണ് നിയമനടപടി കൂടി വന്നിരിക്കുന്നത്. റാലിക്കെതിരെ കേസ് എടുത്തതിൽ ലീഗ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വൈകാതെയുണ്ടാകുമെന്നാണ് വിവരം.
advertisement
വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പ്രതിഷേധം കനക്കുന്നു
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് (Muslim League) കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കുകൊണ്ടു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ റാലി ഉദ്‌ഘാടനം ചെയ്തു.
വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ബോര്‍ഡിന്റെ അധികാരം പൂര്‍ണമായും ഇല്ലാതാക്കലാണെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി റാലിയിൽ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞു.
തമിഴ്‌നാട് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
നേരത്തെ, വിഷയവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Also read- വഖഫ് സംരക്ഷണ റാലിക്കിടെ വിദ്വേഷ പ്രസംഗം; ലീഗ് നേതാവിനെതിരെ പോലീസിൽ പരാതി
വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
