ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് പരിശോധിക്കണം; മന്ത്രി റിയാസിനെതിരായ അധിക്ഷേപത്തിനെതിരെ DYFI
- Published by:Naveen
- news18-malayalam
Last Updated:
അബ്ദുറഹ്മാൻ നടത്തിയ പ്രസംഗത്തിന് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും മുനീറും അടക്കമുള്ള നേതാക്കൾ ഇത് ലീഗിന്റെ ഔദ്യോഗിക നിലപാടാണോയെന്നത് വ്യക്തമാക്കണം
കോഴിക്കോട്: മുസ്ലിം ലീഗ് (Muslim League) വഖഫ് സംരക്ഷണ റാലിയില്‍ (Wakf rally) സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ (Abdurahman Kallayi) വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അധികാരം നഷ്ടപ്പെട്ട ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.ഡി. വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സഖാവ് മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല,വ്യഭിചാരമാണെന്നാണ് ലീഗിലെ വന്ദ്യ വയോധികനായ ആ മനുഷ്യൻ പ്രസംഗിച്ചത്.ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിക്കാനുണ്ടായിരുന്നത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും,പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും അടങ്ങുന്ന നേതാക്കളായിരുന്നെന്നും സനോജ് ആരോപിക്കുന്നു.
advertisement
സഖാവ് മുഹമ്മദ് റിയാസിനെതിരെയുള്ള ഇവരുടെ ഈ പ്രചരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം ആദ്യ തവണ കോഴിക്കോട് ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന കാലം മുതൽ മതപരമായ വികാരങ്ങൾ അദ്ദേഹത്തിനെതിരാക്കി തിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണിവരെന്നും സനോജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.' ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് '.മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യമെന്നും സനോജ് കുറ്റപ്പെടുത്തി.
advertisement
Also read- Mohammad Riyas | 'ഇത് വിവാഹമാണോ? വ്യഭിചാരമാണ്; പറയാൻ നട്ടെല്ല് വേണം' മന്ത്രി റിയാസിനെ അധിക്ഷേപിച്ച് Muslim League സെക്രട്ടറി
മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്കിടയിലായിരുന്നു സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസ്താവന. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യഭിചാരം നടത്തുകയാണെന്നായിരുന്നു ലീഗ് സെക്രട്ടറി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായുള്ള വിവാഹം ചൂണ്ടിക്കാണിച്ചാണ് വ്യഭിചാര ആരോപണം ഉന്നയിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചാണ് അധിക്ഷേപം നടത്തിയത്.
advertisement
റിയാസിനെതിരെയുള്ള അധിക്ഷേപത്തിന് പുറമെ സി.പി.എം. സ്വവര്‍ഗ്ഗ വിവാഹത്തെയും ഉഭയകക്ഷി അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെയും പിന്തുണക്കുന്നുവെന്നും ഇതും വിശ്വാസ വിരുദ്ധമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറയുന്നുണ്ട്. ഇങ്ങിനെ ഇസ്ലാമിക വിരുദ്ധ വിശ്വാസമുള്ള സി.പി.എമ്മിലേക്ക് എങ്ങിനെയാണ് മുസ്ലിങ്ങൾ പോകുന്നതെന്ന ചോദ്യമാണ് കല്ലായി ചോദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 10, 2021 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് പരിശോധിക്കണം; മന്ത്രി റിയാസിനെതിരായ അധിക്ഷേപത്തിനെതിരെ DYFI










