അതേസമയം, തന്റെ ജോലിയിൽ ഇതുവരെ മികച്ച അഭിപ്രായം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് രഘു. ഇതു വരെയുള്ള തന്റെ ജോലിയിൽ ഇരുപതിൽ അധികം ഗുഡ് സർവീസ് എൻട്രികൾ നേടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
'മരണം കൊണ്ട് എല്ലാം അവസാനിക്കുമോ, ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്' - എന്നാണ് രഘു ഫേസ്ബുക്കിൽ കുറിച്ചത്. പൊലീസുകാർക്കിടയിലും സഹപ്രവർത്തകർക്ക് ഇടയിലും ഇതിനകം രഘുവിന്റെ പോസ്റ്റ് ചർച്ചയായിട്ടുണ്ട്. ഇത്തരത്തിൽ ഒരു പോസ്റ്റ് രഘു പങ്കുവച്ച സാഹചര്യത്തിൽ രഘുവിനൊപ്പം നിൽക്കണമെന്ന തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
advertisement
രാഷ്ട്രീയം മതിയാക്കി 'ചിന്നമ്മ'; തെരഞ്ഞെടുപ്പിന് മുമ്പേ തോൽവി സമ്മതിച്ച് ജയലളിതയുടെ തോഴി ശശികല
പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് വീണ്ടും വിവാദത്തിലായത് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ ആണ്. കളമശ്ശേരി പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെ ആയിരുന്നു നടപടി സ്വീകരിച്ചത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നുമൊക്കെയാണ് നടപടിക്ക് വിശദീകരണം പറയുന്നത്.
കോവിഡ് കാലത്ത് തെരുവിൽ അലയുന്നവർക്കും തെരുവ് നായകൾക്കും ഭക്ഷണം നൽകി മാതൃകയായ പൊലീസുകാരാണ് കളമശ്ശേരി സ്റ്റേഷനിലുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ പരാതി പറയാനെത്തുന്നവർക്ക് സ്റ്റേഷന് മുന്നിൽ തന്നെ ചായയും ബിസ്ക്കറ്റും അടക്കമുള്ള സംവിധാനം ഒരുക്കിയത്. സിവിൽ പൊലീസ് ഓഫീസർ സി.പി.രഘു മുൻകയ്യെടുത്ത് സ്വന്തം പോക്കറ്റിലെ പണവും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്കും സന്ദർശകർക്കും നല്ല ചുടു ചായയും ബിസ്ക്കറ്റും നൽകാൻ സംവിധാനമൊരുക്കിയത്.
ഇനി ആർക്കെങ്കിലും തണുത്ത വെള്ളം വേണമെങ്കിൽ ഫ്രിഡ്ജും ഇവിടെയുണ്ട്. ശുദ്ധമായ വെള്ളം കിട്ടാൻ ആർ.ഒ. ട്രീറ്റ്മെൻറ് സംവിധാനവും സജ്ജം. പൊലീസ് ജനങ്ങളുടെ സുഹൃത്തായിമാറണമെന്ന ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ നിർദ്ദേശം അതേപടി പാലിച്ചാണ് സ്റ്റേഷനിൽ ഈ സൗകര്യങ്ങൾ ഒരുക്കിയത്.
ഉത്തരവാദിത്തമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
അതേ സമയം ഉദ്ഘടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്‌പെൻഷൻ എന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങൾ സ്ഥാപിച്ചത് എന്നും ഇവർ പറയുന്നു.
കൊച്ചിയിൽ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്കെതിരെ വിവാദം ഉയരുന്നത്. നേരത്തെ മഫ്തി വേഷത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ പൊലീസുകാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത് സേനയിൽ ചർച്ചയായിരുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. ഇവരെ ട്രാഫിക്കിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ഐശ്വര്യയുടെ നടപടി.