രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുകൾ അദ്ദേഹം വേദിയിൽ പങ്കുവെച്ചു. അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഭയമില്ലാതെ അഭിപ്രായം പറയാൻ വ്യക്തികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭൂരിപക്ഷത്തേക്കാൾ വർഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും ഫാസിസത്തിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മുൻകൂട്ടി അറിയിക്കാതെ നീക്കിയതിൽ പ്രേംകുമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കവി സച്ചിദാനന്ദന് നൽകുന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നും ഇതൊരു ഇരട്ട നീതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസ് വേദിയിലെത്തിയത്.
advertisement
പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കുമെന്ന സൂചനകൾ ശക്തമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഫോണിൽ സംസാരിച്ചിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കഴക്കൂട്ടത്ത് നിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമാണ്.
പ്രേംകുമാർ പാർട്ടി വിടുമെന്ന വാർത്തകൾക്ക് പിന്നാലെ മുതിർന്ന സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ഇടതുപക്ഷവുമായി പൂർണ്ണമായും അകന്ന പ്രേംകുമാർ വൈകാതെ തന്നെ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
