ഹൈക്കോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്‍.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താത്കാലിക പെര്‍മിറ്റ് നിലനിര്‍ത്താമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് മലയോര മേഖലകളിൽ നിന്നുള്ള നിരവധി സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് നഷ്ടപ്പെട്ടിരുന്നു. ഇത് ജനങ്ങളിൽ വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. പരിഹാരമായി ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ബസുകൾ ഇല്ലാത്തതിനാൽ അത് പ്രാവർത്തികമായില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സ്കീം നിയമപരമല്ലെന്ന ഹൈക്കോടതി ഉത്തരവ് എത്തുന്നത്. ഹർജികർക്കു വേണ്ടി സീനിയർ അഡ്വ പി ദീപക്, അഡ്വ റിൽജിൻ വി ജോർജ് എന്നിവർ ഹാജരായി.
advertisement
2023 മേയ് 3നാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യബസുകളുടെ സര്‍വീസ് റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ ഹൈക്കോടതിയെ സമീപിച്ച സ്വകാര്യ ബസുടമകള്‍ പ്രസ്തുത ഉത്തരവിൽ താത്കാലികമായി ഇളവ് നേടുകയും ചെയ്തു. 2022 ഒക്ടോബറിലാണ് മോട്ടോർ വാഹനവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്കാരുടെ ബുദ്ധിമുട്ടുകളും പരിഗണിച്ച് ഉത്തരവ് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടിവെക്കുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവധിക്കുകയുമായിരുന്നു.