ഭർത്താവിന്റെ കുടുംബം വര്‍ഷങ്ങളായി ഗൾഫിൽ ബിസിനസ് ചെയ്യുകയാണ്. ഭർത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മൻ, കമ്പനികളുടെ വിവരങ്ങൾ വിശദീകരിച്ചു. കെമിക്കൽ ട്രെഡിങ് കമ്പനികളാണ് ഭർത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ഞാനോ ഉമ്മൻ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാൽ പുതുപ്പള്ളി മാപ്പ് തരില്ലെന്നും അച്ചു പറഞ്ഞു.
advertisement
ഏഴ് വർഷമായി സർക്കാർ മാറിയില്ലേ. ആരോപണങ്ങൾ അന്വേഷിക്കാമായിരുന്നല്ലോ എന്നും അച്ചു ഉമ്മന്‍ ചോദിച്ചു. പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി 3:00 മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ മൂന്നുമണിക്കൂറിലധികം നീണ്ടു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായാണ് അച്ചു ഉമ്മന്റെ പരാതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫെയ്സ്ബുക് പ്രൊഫൈലിൽ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞെങ്കിലും മറ്റൊരു അക്കൗണ്ടിൽ അപമാനിക്കുന്ന പോസ്റ്റുകൾ ഇപ്പോഴുമുണ്ടെന്ന് അച്ചു ഉമ്മൻ പറഞ്ഞു.