1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനാണ് ആക്സിസ് ബാങ്ക് നടപടി. ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിൽ പെട്ടതാണ് ഭൂമി. പി.വി അൻവറിന് പുറമെ ഇഫാസ്കാർ പി.വി എന്ന വ്യക്തിയുടെയും പേരിൽ ആണ് പത്രത്തിൽ പ്രസിദ്ധീകരിച്ച നോട്ടീസ്. പി. വി അൻവറിൻ്റെ ഉടമസ്ഥതയിൽ ഉള്ള പിവി ആർ കൺസ്ട്രക്ഷൻസിന്റെ പേരിൽ ഉള്ളതാണ് ഇപ്പോൾ ബാങ്ക് ജപ്തി ചെയ്യുമെന്ന് പറഞ്ഞ 140 സെൻ്റ് ഭൂമി.
അൻവറിൻ്റെ ഉടമസ്ഥതയിൽ ഉള്ള സിൽസില പാർക്, മെട്രോ വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്നത് ഈ മേഖലയിൽ ആണ്. ഈ ഭൂമി ആണ് ആക്സിസ് ബാങ്ക് ജപ്തി ചെയ്യാൻ ഒരുങ്ങുന്നത്. ബാങ്ക് വായ്പയും കുടിശികയും പലിശയുമടക്കം രണ്ട് മാസത്തിനകം തിരിച്ചടക്കണമെന്ന ഡിമാന്റ് നോട്ടീസ് കിട്ടിയിട്ടും 2021 ആഗസ്റ്റ് 31 വരെയുളള കുടിശികയായ 1,18,48,366.09 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരം ഉള്ള നടപടി.
advertisement
Also Read- Cochin Devaswom| 'കാൽകഴുകിച്ചൂട്ട്' ഇനി 'സമാരാധന'; ക്ഷേത്രച്ചടങ്ങുകൾ പരിഷ്കരിക്കാൻ കൊച്ചിൻ ദേവസ്വം
എന്നാൽ ഇത് സംബന്ധിച്ച് പി.വി അൻവർ ഫേസ്ബുക് വഴിയാണ് പ്രതികരിച്ചത്. തനത് പരിഹാസ ശൈലിയിൽ ആണ് മറുപടി.
കേരളത്തിൽ ആദ്യമായി ഭൂമി പണയം വച്ച് ലോണെടുക്കുന്ന വ്യവസായി പി.വി.അൻവറാണ്..!! എന്ന തലക്കെട്ടിൽ ആണ് ഫേസ്ബുക് പോസ്റ്റ്. ജപ്തി ചെയ്യുന്നെങ്കിൽ ഞാൻ അതങ്ങ് സഹിച്ചോളാം. എന്റെ ഭൂമിയയല്ലേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങൾക്കോ സർക്കാരിനോ അത് കൊണ്ട് ഒന്നും സംഭവിക്കാനില്ല എന്നും അൻവർ കുറിപ്പിൽ പറയുന്നു. അതെ സമയം ഇത് ഒരു സ്വാഭാവിക നടപടി ആണെന്നും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പണം തിരിച്ചടക്കും എന്നുമാണ് പി. വി അൻവറിനോട് അടുത്ത ആളുകളിൽ നിന്നുള്ള പ്രതികരണം.
രത്ന ഖനനവും ആയി ബന്ധപ്പെട്ട് മാസങ്ങളായി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ആണ് പി.വി അൻവർ ഇപ്പോൾ ഉള്ളത്. അൻവറിൻ്റെ നേരിട്ടുള്ള പ്രതികരണം ലഭ്യമായിട്ടില്ല. അടുത്ത ആഴ്ച ചേരാൻ പോകുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് അൻവർ നാട്ടിൽ എത്തും എന്നാണ് അൻവറിനോട് അടുത്ത ആളുകൾ അറിയിക്കുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ അന്‍വര്‍ ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയതും നേരത്തെ വിവാദമായിരുന്നു. അന്‍വറിന്റെ അസാന്നിധ്യം നിയമസഭയില്‍ ചോദ്യമായതോടെയാണ് സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന്റെ അവസാനത്തോടെയാണ് അന്‍വറെത്തിയത്. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം സി.പി.എമ്മിന്റെ മലപ്പുറം ജില്ലാ സമ്മേളനം കഴിയാന്‍പോലും കാത്തുനില്‍ക്കാതെയാണ് വീണ്ടും സ്വര്‍ണഖനന ബിസിനസിനായി ആഫ്രിക്കയിലേക്കു പോയത്.
ഭൂപരിഷ്‌ക്കരണ നിയമംലംഘിച്ച് പി.വി അന്‍വറും കുടുംബവും സ്വന്തമാക്കിയ പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമരശേരി ലാന്റ് ബോര്‍ഡ് ഇതിനായുള്ള നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകളുമായി ഹാജരാകാന്‍ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും അന്‍വര്‍ എത്തിയിരുന്നില്ല.
