റോഡുകളെ കുറിച്ചുള്ള പരാതി പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ക്ഷണിച്ച് വരുത്തിയ മുഖ്യാതിഥിയുടെ രൂക്ഷവിമർശനം. മോശം റോഡുകളിൽ വീണ് ആരെങ്കിലും മരിച്ചാൽ ആര് സമാധാനം പറയുമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലെന്നും ജയസൂര്യ പറഞ്ഞു. ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ കേരളത്തെക്കാൾ റോഡ് കുറവാണെന്നും ജസസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
advertisement
ജയസൂര്യയുടെ വിമർശനം ചർച്ചയാകുന്നതിനിടെ, കണ്ണൂരിലെത്തിയ മന്ത്രി മറുപടി നൽകി. എന്നാല്‍ കേരളത്തെയും ചിറാപുഞ്ചിയേം തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ 2514 റോഡ് പ്രോജക്ടുകളിലാണ് ഡിഎൽപി ബോർഡുകൾ സ്ഥപിക്കുക. കോൺട്രാക്ടറുടെ പേര്, ഫോൺനമ്പർ, അസി. എഞ്ചിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന ചുമതലയുള്ള കാലയളവ്. ഇത്രയൊക്കെയാണ് ഡിഫക്റ്റീവ് ലയബിളിറ്റി പീരിയഡ് അഥവ ഡിഎൽപി ബോർഡിൽ പ്രദർശിപ്പിക്കുക.
ജയസൂര്യ പറഞ്ഞത്...
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും റോഡ് തകർന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണിൽ പോകുകയുണ്ടായി. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് വാഗമൺ. ഓരോ വണ്ടികളും അവിടെ എത്തണമെങ്കിൽ എത്ര മണിക്കൂറുകളാണ്. ഞാൻ അപ്പോൾ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോൾഡിൽ വച്ച് അപ്പോ അതിനുള്ള കാര്യങ്ങൾ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം.
മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിൽ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും. അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും ചിലപ്പോൾ റോഡ് നികുതി അടക്കുന്നത്. അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ തീരൂ.' - അദ്ദേഹം കൂട്ടിച്ചേർത്തു.
മോശം റോഡുകളിൽ വീണു മരിക്കുന്നവർക്ക് ആരു സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.
കേരളവും മേഘാലയയും
ഇരു സംസ്ഥാനങ്ങളുടെയും ഭൗമശാസ്ത്ര സവിശേഷതകളിൽ വലിയ മാറ്റമുണ്ട്. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് വന്നത്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. 22,429 ചതുരശ്ര കിലോമീറ്ററാണ് മേഘാലയയുടെ ആകെ വിസ്തീർണം. കേരളമാകട്ടെ 38,863 ചതുരശ്ര കിലോമീറ്ററും. ഒരു ചതുരശ്ര കിലോ മീറ്ററിൽ 109 പേർ കണക്കിലാണ് മേഘാലയയിലെ ജനസാന്ദ്രത. കേരളത്തിൽ ഇത് ചതുരശ്ര കിലോ മീറ്ററിന് 860 ആണ്.