4 മണിയോടെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ നിന്നും പുതുയുഗ യാത്രാ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ് നടന്നത്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരം നിര്‍ദ്ദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെല്‍ത്ത് കോണ്‍ക്ലേവിന്റെ നയരേഖ കോഴിക്കോടും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു. 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന സംവാദവും പതിനാല് ഇടങ്ങളില്‍ സംഘടിപ്പിച്ചു.
advertisement
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കര്‍ഷകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ലോട്ടറി തൊഴിലാളികള്‍, പ്രീ പ്രൈമറി ടീച്ചേഴ്സ്, കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ സംവാദ പരിപാടികളില്‍ പങ്കെടുത്തു.
ഒരോ ജില്ലകളിലെയും പ്രത്യേകമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഡോക്യുമെന്റ് തയാറാക്കി ജില്ലകളിലെ പ്രശ്‌നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കാനും അധികാരത്തില്‍ എത്തുമ്പോള്‍ സംസ്ഥാന തലത്തില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ ഏതൊക്കെയെന്നു മനസിലാക്കാനും യാത്രയുടെ ഭാഗമായി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയത് സഹായകമായിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.
സമാപന പൊതുസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, എഐസിസി പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് എംഎല്‍എ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, എം പിമാര്‍, എം എല്‍ എമാര്‍, യു ഡി എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
