പ്രധാനമന്ത്രി മൻ കി ബാത്ത് ലൂടെ പരാമർശിച്ചതോടെയാണ് കുമരകം സ്വദേശി രാജപ്പൻ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് ഇടംപിടിച്ചത്. അന്നുമുതൽ നിരവധി പുരസ്കാരങ്ങൾ ആയിരുന്നു രാജപ്പന് ലഭിച്ചത്. അടുത്തിടെ തായ്‌വാനിൽ നിന്നും അഞ്ചു ലക്ഷത്തിൽപരം രൂപ സമ്മാനത്തുകയുള്ള പുരസ്കാരവും ലഭിച്ചു. എന്നാൽ ജനം രാജപ്പനെ പിന്തുണയ്ക്കുമ്പോഴും കുടുംബത്തിൽ നിന്നേറ്റ ക്രൂരതയുടെ വിവരങ്ങളാണ് രാജപ്പൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
സഹോദരിയുമായി ചേർന്നു തുടങ്ങിയ അക്കൗണ്ടിൽ നിന്നും 5,80,000 രൂപ രണ്ടു തവണയായി തട്ടിയെടുത്തുവെന്നാണ് രാജപ്പന്റെ പരാതി. സമ്മാനമായി കിട്ടിയ രണ്ട് ഫൈബർ വള്ളങ്ങളും തട്ടിയെടുത്തു. സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, ഇവരുടെ മകനായ ജയലാൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ശാരീരിക വൈകല്യമുള്ള തനിക്ക് ജീവനിൽ ഭയം ഉണ്ടെന്നും രാജപ്പൻ പരാതിയിൽ പറയുന്നു.
advertisement
അതേസമയം വീട് വയ്ക്കാനാണ് പണം അക്കൗണ്ടിൽ നിന്ന് എടുത്തത് എന്നാണ് സഹോദരിയുടെ വാദം. എന്നാൽ ഫെബ്രുവരിയിൽ പണം എടുത്തിട്ടും ഇതുവരെയും നടപടികൾ തുടങ്ങാത്തത് രാജപ്പൻ ചോദ്യം ചെയ്യുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ജീവിതം.
വേമ്പനാട്ട് കായലിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലിൽ പോയിരുന്നത്. മഞ്ചാടിക്കരി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വന്ന സംഘടനയാണ് ആദ്യം വള്ളം വാങ്ങിക്കൊടുത്തത്. ഇതിനു ശേഷമാണ് രാജപ്പന്റെ സൽപ്രവൃത്തിയെക്കുറിച്ച് നാടറിയുന്നത്.
അതോടെ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ എഞ്ചിൻ ഘടിപ്പിച്ച വള്ളം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജപ്പനെ അഭിനന്ദിച്ചതോടെ വീണ്ടും സഹായം എത്തിത്തുടങ്ങി. ബി ജെ പി സംസ്ഥാന സമിതി അംഗം പി ആർ ശിവശങ്കർ മുഖേന പ്രവാസി വ്യവസായി ശ്രീകുമാർ എഞ്ചിൻ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. അതോടെ മൂന്നു വള്ളം സ്വന്തമായി. തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണൂർ വള്ളം വാങ്ങാൻ സഹായ വാഗ്ദാനവുമായി എത്തിയത്.
Summary: N.S. Rajappan, a 63-year-old man from Kumarakom, who found a mention in Prime Minister Narendra Modi's Mann Ki Baat has lodged a police complaint against relatives taking his money from the bank account