രാജീവ് ചന്ദ്രശേഖർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ' എല്ലാ മലയാളികളും ആദരിക്കുന്ന, പ്രിയങ്കരിയായൊരു നേതാവാണ് ശ്രീമതി ശോഭ സുരേന്ദ്രൻ. അവരുടെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണ്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപിയെയോ ഭയപ്പെടുത്താനാവില്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും, സിപിഎമ്മുകാരായാലും, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് , ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്.സുരക്ഷിത കേരളത്തിലൂടെ മാത്രമേ വികസിത കേരളം സാധ്യമാകൂ'. രാജീവ് ചന്ദ്രശേഖർ കുറിച്ചു.
advertisement
അതേസമയം, സ്‌ഫോടകവസ്തുവെറിഞ്ഞ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. സംഭവം നടന്നയുടനെ പോലീസിനെ അറിയിക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. നടപടി എടുക്കാതിരുന്നാൽ താന്‍ വെറുതെ ഇരിക്കില്ലെന്നും അവർ പറഞ്ഞു.
