രാജ്യത്തെമ്പാടുമുള്ള സാധാരണക്കാർക്ക് ഒപ്പമാണ് കേന്ദ്രസർക്കാർ എന്ന കൃത്യമായ സന്ദേശമാണ് ജി എസ് ടി പരിഷ്കരണം. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. രാജ്യത്ത് 175 ഉത്പന്നങ്ങൾക്കാണ് ജി എസ് ടി പരിഷ്കരണത്തിലൂടെ വില കുറയുക. വില കുറയുന്നവയിൽ കൂടുതലും നിത്യോപയോഗ സാധനങ്ങളാണ്. കൂടാതെ 33 ജീവൻരക്ഷാമരുന്നുകളുടെ നികുതിയും ഒഴിവാക്കി. ആരോഗ്യ-ലൈഫ് ഇൻഷുറൻസുകൾക്ക് ഇനി നികുതിയില്ല. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ജനങ്ങൾക്കാണ് പരിഷ്കരണത്തിന്റെ ഏറ്റവും കൂടുതൽ ഗുണഫലങ്ങൾ ലഭിക്കുക.
advertisement
വിപണിയെ കൂടുതൽ ഏകീകൃതവും മത്സരാധിഷ്ഠിതവും ആധുനികവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണ്. ഇതിനായി രാജ്യസഭാ സെലക്ട് കമ്മിറ്റിയംഗമായിരിക്കെ ഇടപെടലുകൾ നടത്താൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ജിഎസ്ടിക്ക് കീഴിൽ വരുന്നതോടെ നിരക്കുകളിൽ കുറവുണ്ടാകുമെന്നും സാധാരണക്കാർക്കത് ഗുണം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചകളിലടക്കം വ്യക്തമാക്കിയിരുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾക്ക് ശാശ്വതമായ നേട്ടങ്ങൾ ഉറപ്പുവരുത്തുകയെന്ന ഈ ലക്ഷ്യം തന്നെയാണ് ഭാവിയെക്കൂടി മുൻപിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും പരിഷ്കരണങ്ങളുടെയും ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങൾ ജിഎസ്ടിയുടെ അടുത്ത ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ലളിതമായ നികുതി ഘടന, കുറഞ്ഞ നിരക്കുകൾ, വിലക്കുറവ് എന്നിവയാണ് ഇതിലൂടെ യാഥാർത്ഥ്യമാവുക. ഇതുവഴി ജനങ്ങളുടെ പക്കൽ ചെലവഴിക്കാൻ കൂടുതൽ പണമുണ്ടാകും. സംരംഭകരെ സംബന്ധിച്ച് ചെലവ് കുറയും, ഒപ്പം ഉപഭോഗ സമ്പത്ത് കൂടുതൽ കരുത്ത് നേടുകയും ചെയ്യും.
ജിഎസ്ടിയുമായി ബന്ധപ്പെട്ട ഈ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഒപ്പം വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആവേശഭരിതനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ ജിഎസ്ടി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിനെ ഗബ്ബർ ടാക്സ് എന്ന് വിളിച്ച് ആക്ഷേപിച്ചവരെയും മറക്കരുത്. ജിഎസ്ടിക്ക് എതിരായ നിലപാടായിരുന്നു രാഹുൽ ഗാന്ധി കൈക്കൊണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.