വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കുന്നതിൽ പൊതുതാല്പര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
കൈയ്യാങ്കളി കേസിലെ പ്രതികളും മന്ത്രിമാരുമായി ഇ പി ജയരാജൻ, കെ.ടി ജലീൽ എന്നിവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇടതുപക്ഷത്തെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. മുൻ എം.എൽ.എ വി ശിവൻകുട്ടി ഉൾപ്പെടെ മറ്റ് നാല് പ്രതികൾ നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. എല്ലാ പ്രതികളും വിടുതൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
advertisement
2015 ൽ കോഴ വിവാദത്തിൽപ്പെട്ട ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടയിലാണ് നിയമസഭയിൽ കൈയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
