സമ്മാനമായി ലഭിച്ച വസ്തു പുലിപ്പല്ല് എന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കില്ലായിരുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. ഇതോടെ കേസിൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാറാണ്. രാജ്യം വിട്ട് പോകില്ല. പാസ്സ് പോർട്ട് സമർപ്പിക്കാനും തയ്യാർ. പുലിപ്പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.
advertisement
എന്നാൽ ജാമ്യപേക്ഷയെ വനം വകുപ്പ് എതിർത്തെങ്കിലും അത് അംഗീകരിക്കാതെയാണ് കോടതിയുടെ നടപടി. രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. അവരാണ് പരിപാടികൾ നോക്കുന്നത്. അവരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാൻ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് അറിയിച്ചു. നേരത്തെ തെളിവെടുപ്പിന് ശേഷമാണ് വേടനെ കോടതിയിൽ ഹാജരാക്കിയത്.
രാവിലെ ആറരയോടെയാണ് കോടനാടു നിന്ന് വനംവകുപ്പ് സംഘം വേടനുമായി തൃശൂരിലേക്ക് തിരിച്ചത്. ആദ്യം വിയ്യൂരിലെ സരസ എന്ന ജ്വല്ലറിയിൽ എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് വേടൻ പുലിപ്പല്ല് ലോക്കറ്റാക്കി മാറ്റിയത്. വേടനെ മുൻപരിചയമില്ലെന്നും വേടൻ മറ്റാരുടെയോ പരിചയത്തിലാണ് വന്നതെന്നും തെളിവെടുപ്പിന് ശേഷം ജ്വല്ലറി ഉടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലോക്കറ്റിലുള്ളത് പുലിപ്പല്ലാണെന്ന് അറഞ്ഞിരുന്നില്ലെന്നും ജ്വല്ലറി ഉടമയും പ്രതികരിച്ചു. ഇതിന് ശേഷം വേടൻറ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തൃശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വേടനെ കോടനാട്ടേക്ക് തിരികെ കൊണ്ടുപോയി. തുടര്‍ന്നാണ് കോടതിയിൽ ഹാജരാക്കിയത്.
2022ൽ ചെന്നൈയിൽ വച്ച് രഞ്ജിത്തും രണ്ട് സുഹൃത്തുക്കളുമെത്തി പുലിപ്പല്ല് സമ്മാനിച്ചെന്നാണ് വേടന്റെ മൊഴി. ഇൻസ്റ്റാഗ്രാമിൽ അയാൾ ഫോളോ ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് അറിയില്ല. വർഷങ്ങൾക്ക് മുമ്പ് കുടുംബസമേതം യു.കെയിൽ കുടിയേറിയ രഞ്ജിത്ത് കുമ്പിടിക്ക് വേടനുമായി ബന്ധമുണ്ടോയെന്നാണ് വനംവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ ചാറ്റുകൾ വീണ്ടെടുത്താൽ പുലിപ്പല്ലിനെക്കുറിച്ചുളള വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. രഞ്ജിത്താണ് പുലിപ്പല്ല് കൈമാറിയതെന്ന് വ്യക്തമായാൽ വേടനെതിരായ നായാട്ട് വകുപ്പ് ഒഴിവാക്കാനാകും. പിന്നീട് പുലിപ്പല്ല് കൈവശം വച്ച വകുപ്പ് മാത്രമേ വേടനെതിരെ നിലനില്‍ക്കൂ. നിലവിൽ മൂന്നുമുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് ഒൻപത് അംഗ സംഘത്തിനൊപ്പം കഞ്ചാവുമായി വേടൻ പിടിയിലായിരുന്നു. ആ കേസിൽ ജാമ്യം കിട്ടിയെങ്കിലും പുലിപ്പല്ല് കേസിൽ വനംവകുപ്പ് അയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ മറ്റു കേസുകളിൽ കുടുക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയര്‍ന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ആറ് ഗ്രാം കഞ്ചാവിന്റെ കേസ്, ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ പുലിവേട്ടകേസിലെത്തിയതിന് പിന്നിൽ വേടന്റെ നിറവും രാഷ്ട്രീയവുമെന്നാണ് വിമര്‍ശനം.