ബസുകളിലെ ലേസർ ഷോകളും അമിത ശബ്ദവും നിരോധിച്ചതിനൊപ്പം ചിത്രങ്ങളും നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാലിത് വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദമുയർത്തി ബസുടമകൾ പ്രതിരോധിച്ചു. ഇതിനിടെ ചിലർ ഹൈക്കോടതിയെയും സമീപിച്ചു. ഈ കേസിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂലമായ വിധി വന്നതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്.
വാഹനങ്ങളുടെ രൂപഘടന മാറ്റുന്നതും തടയും. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണിത്. നിർമാതാവ് നിർദേശിക്കാത്ത യാതൊരു മാറ്റങ്ങളും അനുവദിക്കില്ല. നിറം മാറ്റാൻ മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ഇതിന് അപേക്ഷ നൽകി വാഹനം പരിശോധനക്കായി ഹാജരാക്കി അനുമതി തേടണം. നിറം മാറ്റിയശേഷവും വാഹനം ഹാജരാക്കണം.
വശങ്ങളിൽ വർണ ലൈറ്റുകൾ ഘടിപ്പിക്കുക, സൈലൻസറുകളിൽ മാറ്റം വരുത്തുക, ഹെഡ് ലൈറ്റുകളും മുൻവശത്തെ ഗ്രില്ലുകളും മാറ്റുക, വലിയ ടയർ ഉപയോഗിക്കുക, ഫൈബർ ഘടകങ്ങൾ വച്ചുപിടിപ്പിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ പിടികൂടാൻ പ്രത്യേക പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.
