മലങ്കര ഓർത്തഡോക്സ് വിഭാഗം മെത്രപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യാക്കോബ് മാർ ഐറനിയോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ക്രിസ്ത്യൻ മുസ്ലിം ഭിന്നത വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നും അതില്ലെന്ന് തെളിയിക്കാൻ കൂടി ആണ് സന്ദർശനം എന്നും ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത പറഞ്ഞു.
പള്ളി തർക്കത്തിൽ സഭയുടെ നിലപാടുകളും ലീഗുമായി പങ്കുവച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി മറികടന്ന് നിയമം ഉണ്ടാക്കാനുള്ള നീക്കം കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ക്രിസ്തീയ വിഭാഗങ്ങൾ യുഡിഎഫിൽ നിന്നും അകന്നു കൊണ്ടിരുന്ന സാഹചര്യത്തിൽ മുന്നണി നടത്തിയ നീക്കങ്ങൾ ഫലം കാണുന്നു എന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മുൻ നിരയിലേക്ക് വന്നത് തന്നെ ക്രിസ്ത്യൻ വിഭാഗങ്ങളെ യുഡിഎഫിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമായി ആണ്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അതിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനും പാണക്കാട് സന്ദർശിച്ച ശേഷം നടന്ന ഓർത്തഡോക്സ് സഭ പ്രതിനിധികളുടെ കൂടിക്കാഴ്ചക്ക് അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രാധാന്യം ഏറെ ഉണ്ട്. ലീഗിനെ സംബന്ധിച്ച് ക്രിസ്ത്യൻ വിഭാഗങ്ങൾ എതിരാണ് എന്ന പ്രചരണത്തിൻ്റെ മുന ഓടിക്കാൻ മലങ്കര പ്രതിനിധികളുടെ കൂടിക്കാഴ്ച കൊണ്ട് സാധിക്കും.
ക്രിസ്തീയ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ ഉള്ള യുഡിഎഫിൻ്റെ നീക്കങ്ങൾ ശരിയായ വഴിയിലൂടെ ആണ് മുന്നോട്ട് പോകുന്നത് എന്ന് കൂടി വ്യക്തമാക്കുന്നത് ആണ് മലങ്കര ഓർത്തഡോക്സ് സഭ പ്രതിനിധികളുടെ പാണക്കാട് സന്ദർശനം.
Also read: സഭാതർക്ക പരിഹാരം ദൈവത്തിൻ്റെ കൈകളിൽ; പ്രശ്നം പരിഹരിക്കാൻ താൻ അശക്തനെന്ന് ശ്രീധരൻ പിള്ള
കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനം
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കോൺഗ്രസിൻ്റെ മൂന്നു പ്രധാന നേതാക്കളും പാണക്കാട് എത്തി. ബുധനാഴ്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് ഒരു വാഹനത്തിൽ എത്തിയാണ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എത്തി.
യുഡിഎഫിലെ സീറ്റ് വിഭജനം എന്നതിന് അപ്പുറം തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട നീക്കങ്ങൾ തങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുക, ചർച്ച ചെയ്യുക എന്നതായിരുന്നു ഈ സന്ദർശനങ്ങളുടെ എല്ലാം ഉദ്ദേശം.
ഉമ്മൻ ചാണ്ടിയുടെ വരവ് യുഡിഎഫിന് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന അകൽച്ച കുറയ്ക്കുക എന്ന ലക്ഷ്യമിട്ട് കൂടിയാണ്. മുസ്ലിം ലീഗിന് ഇടത് പക്ഷം നടത്തിയ വിമർശനങ്ങൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇടയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അതിനെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണ് യു.ഡി.എഫ്. പദ്ധതികൾ ആലോചിക്കുന്നത്. ഓർത്തഡോക്സ് സഭ മേധാവികളുടെ പാണക്കാട് സന്ദർശനവും അതിന് ശേഷം അവർ നടത്തിയ പ്രതികരണങ്ങളും എല്ലാം തെരഞ്ഞെടുപ്പ് സമയത്ത് നിർണായകം ആകുന്നത് ഈ സാഹചര്യത്തിലാണ്.
