ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളായവർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുമ്പോൾ ‘ജാതി-മത-പദവി ഭേദമന്യേ എല്ലാവർക്കും നെടുവീർപ്പോടെ മൂളിക്കൊണ്ടിരിക്കാൻ’ ഒരു ഗാനവും ഹൈക്കോടതി വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ
പ്രതിക്രിയയാകുമൊ ……
സംക്രമം... ഉദയസംക്രമം...
പ്രണവതാളത്തിലുണരുന്നിതാ...
ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചു-
കൊണ്ടുയരുന്ന ജാത … വേദാഗ്നിയായ് .
അദ്വൈതമന്ത്രങ്ങളഖിലാണ്ഡചൈതന്യമേകമെന്നരുളുന്ന പൊരുളായ് …..
സംക്രമം... ഉദയസംക്രമം...
പ്രണവതാളത്തിലുണരുന്നിതാ...”
അദ്വൈതം' എന്ന സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി എം ജി ശ്രീകുമാർ ആലപിച്ച ഗാനമാണ് ഇത്. വായൂർ എന്ന ദേവസ്വവുമായി ബന്ധപ്പെട്ട അഴിമതിയും ഭഗവാന്‌റെ തിരുവാഭരണം മോഷണം പോകുന്നതും നിരപരാധിയായ തന്ത്രി അറസ്റ്റ് ചെയ്യപ്പെടുന്നതുമാണ് ടി ദാമോദരൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പ്രദർശനത്തിനെത്തിയ സിനിമയുടെ ഇതിവൃത്തം. ശബരിമലയിലെ സ്വർണക്കൊള്ള ഈ സിനിമയുടെ കഥയെ അനുസ്മിരിപ്പിക്കുന്നുവെന്ന് നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയർന്നിരുന്നു.
advertisement
വിധി പ്രസ്താവത്തിൽ പറയുന്നത്
ശബരിമലയിൽ സ്വർണപ്പാളികളും മറ്റും മാറ്റിസ്ഥാപിച്ചതുവഴി 4147 ഗ്രാം സ്വർണമാണ് നഷ്ടമായതെന്നാണ് വിധിപ്രസ്താവത്തിൽ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പറയുന്നത്. 474 ഗ്രാം സ്വർണം മാത്രമാണ് കണ്ടെത്തിയത്. മുഴുവൻ സ്വർണവും കണ്ടെത്തണം. ഇല്ലെങ്കിൽ അതിന് മതിയായ കാരണം വ്യക്തമാക്കേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രോസിക്യൂഷൻ ഏതെങ്കിലും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ മുരാരി ബാബുവിന് നിയമപരമായ ജാമ്യം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, അതിന് ശ്രമിക്കാവുന്നതും നിയമപരമായി പരിഗണിക്കാവുന്നതുമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
