ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്. പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരി 14 മുതൽ 1 മുതൽ 9 വരെ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസിയിൽ ഏതാണ്ട് 90 ശതമാനവും ഹയർ സെക്കൻഡറിയിൽ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ കഴിഞ്ഞ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
advertisement
സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും. ബിആർസി റിസോഴ്സ് അധ്യാപകരുടെയും എസ്എസ്‍കെ, ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും.
അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസ്സപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വയ്ക്കാം. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. സാധാരണ രീതിക്കൊപ്പംതന്നെ ഓൺലൈൻ ക്ലാസുകളും ഉണ്ടാകും.
തിങ്കളാഴ്ച മുതല്‍ അങ്കണവാടികളും തുറക്കും
സംസ്ഥാനത്തെ അങ്കണവാടികള്‍ ഈ മാസം 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ സാധാരണ രീതിയിൽ പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചതായി മന്ത്രി വീണ ജോർജ് അറിയിച്ചു.
അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്നു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.