കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്. അല്ലാതെ മതനിരാസത്തിൻ്റെ പക്ഷത്തല്ല. എല്ലാ മതസ്ഥർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ക്യാമ്പസുകളിൽ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്എഫ്ഐ.
കേരളം ലവ് ജിഹാദിൻ്റെ കേന്ദ്രമാണ് എന്നുൾപ്പെടെ സംഘപരിവാരം പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കേരള ജനത ഒരു മനസ്സോടെയാണ് പ്രതികരിച്ചത്. സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് നടത്തിയ ശ്രമത്തിൻ്റെ മറ്റൊരു പകർപ്പാണ് നാസർ ഫൈസിയുടെ ഇന്നത്തെ പ്രതികരണം.
advertisement
വിദ്യാർത്ഥികളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവർഗീയ ശക്തികൾക്ക് എസ്എഫ്ഐ എന്നും എതിരാണ്. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദളിതരെയും വേട്ടയാടുമ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ ഇതിനെതിരെ പ്രതിരോധങ്ങൾ തീർക്കുന്നത് തങ്ങളാണ്.
കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ ഉള്ളതുകൊണ്ടാണ് എബിവിപിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്ഐഒയെയും പോലുള്ള മതവർഗീയത പ്രചരിപ്പിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്ക് വിദ്യാർത്ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാനാകാത്തതെന്നും പ്രസ്താവനയിൽ പറയുന്നു.
