മതബോധന ക്ലാസുകൾ നടന്നിരുന്ന പഴയ കെട്ടിടമാണ് കത്തിനശിച്ചത്. മേൽക്കൂരയും ഫർണിച്ചറുകളും ഉൾപ്പെടെ കെട്ടിടം പൂർണ്ണമായും ചാരമായി. പള്ളിയിലെ രൂപക്കൂട്, വിളക്കുകൾ, തിരുരൂപങ്ങൾ, പ്രധാന രേഖകൾ, പുസ്തകങ്ങൾ എന്നിവയ്ക്കു പുറമെ പള്ളിപ്പെരുന്നാളിനായി കരുതിവെച്ചിരുന്ന സാധനങ്ങളും അഗ്നിക്കിരയായി. പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതിലിനും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ ഓടുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതും സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആരോ മനഃപൂർവ്വം തീയിട്ടതാകാം എന്ന സംശയത്തിലാണ് ഇടവകയും പോലീസും.
advertisement
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ചെമ്മങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളിയാണിത്. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് പള്ളി വികാരി ആന്റണി പാലത്തറയിൽ പ്രതികരിച്ചു.
