നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മലയാളികളോട് അത്രയും വൈകാരികമായി ചേര്‍ന്നു നില്‍ക്കുന്ന ഭൂപ്രദേശമാണ് യുഎഇയും യുഎഇ ഗവൺമെന്റും. ഏറ്റവും കൂടുതല്‍ മലയാളികളുള്ള മേഖലയാണ്. യുഎഇയിലേയും കേരളത്തിലേയും സര്‍ക്കാരുകള്‍ ഇടപെട്ട നിരവധി ചര്‍ച്ചകളുടെയും സഹകരണത്തിന്‍റെയും ഒരു ഉല്‍പന്നമാണ് സ്മാര്‍ട്ട് സിറ്റി കരാര്‍.
പിന്മാറ്റനയം തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നതൊക്കെ ചര്‍ച്ചചെയ്യാനിരിക്കുന്നതേയുള്ളു. ഇക്കാര്യങ്ങള്‍ കമ്മിറ്റി പരിശോാധിച്ച് വരികയാണ്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നല്‍കേണ്ടി വരുന്നത്. ഇതുതന്നെ ഇന്‍ഡിപന്‍ഡന്‍റ് ഇവാല്യൂവേറ്റര്‍ തീരുമാനിക്കുന്നതാണ്. ഇത് നഷ്ടപരിഹാരമല്ല.
advertisement
ദുബായ് ഹോള്‍ഡിങ്ങ്സ് 2017 ല്‍ ദുബായ്ക്കു പുറത്തുള്ള ഓപ്പറേഷന്‍സ് നിര്‍ത്തുന്നതായി തീരുമാനം കൈക്കൊണ്ടതിന്‍റെ കൂടി ഫലമായാണ് നിലവില്‍ ഈയൊരു സാഹചര്യം സ്മാര്‍ട്ട് സിറ്റിക്ക് ഉണ്ടായത്. ഇതെല്ലാം കമ്മിറ്റി കണക്കിലെടുക്കും. ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി ജോയിന്‍റ് വെന്‍ച്വര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം ഒരു സ്വകാര്യ പങ്കാളിത്തവും ഉണ്ടാവില്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം.
246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി എസ്പിവി രൂപവത്കരിച്ചത്. ഈ 246 ഏക്കര്‍ ഭൂമി കേരളത്തിന്‍റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും. ഇപ്പോള്‍ തന്നെ ഇന്‍ഫോപാര്‍ക്കില്‍ 99% സ്ഥലവും വിവിധ കമ്പനികള്‍ പ്രയോജനപ്പെടുത്തിവരികയാണ്. പുതിയ കമ്പനികള്‍ക്ക് കടന്നുവരുവാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലപരിമിതി തടസ്സമായി നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്‍റെ ഐ ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്തേക്ക് വരും.
പിന്മാറ്റ കരാറിലേക്ക്എത്തിയത് എങ്ങനെ?
സ്മാര്‍ട്ട് സിറ്റിയുടെ പ്രശ്നങ്ങളെകുറിച്ചും മുന്നോട്ടുപോക്ക് എങ്ങനെ ആവണം എന്നതിനെ സംബന്ധിച്ചും പഠിച്ച് വ്യക്തമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ധന, റവന്യൂ നിയമ, ഇ&ഐ.ടി സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാനും അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കാനുമാണ് തീരുമാനമായത്.
സ്മാര്‍ട്ട് സിറ്റി ഫ്രേം വര്‍ക്ക് എഗ്രിമെന്‍റിലെ ക്ലോസ് 7.2.1 പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ടീകോമുമായി ചര്‍ച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് അവരുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍ ഊന്നല്‍ നല്‍കിയത്. അതനുസരിച്ച് കേരള സര്‍ക്കാറിനോ നോമിനിക്കോ ടീകോമിന്‍റെ ഓഹരികള്‍ വാങ്ങാനും കരാര്‍ ബാധ്യതകളില്‍ നിന്ന് അവരെ ഒഴിവാക്കാനും സാധിക്കും.
ഫ്രെയിംവര്‍ക്ക് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്‍റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് നല്‍കേണ്ടുന്ന ഓഹരിവില കണക്കാക്കാനും തീരുമാനിക്കുകയുണ്ടായി. ഈ നടപടിക്രമങ്ങളില്‍ കൂടിയാണ് പിന്മാറ്റ കരാര്‍ തയാറാക്കുന്ന നിലയിലേക്ക് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
ഓഹരിവില എന്നത് നഷ്ടപരിഹാരത്തുകയാണ് എന്ന ധാരണയിലാണ് പലരുമുള്ളത്. ടീ കോമിന് നല്‍കുന്നത് യഥാര്‍ത്ഥത്തില്‍ നഷ്ട പരിഹാരമല്ല എന്നതാണ് വസ്തുത. ഇന്‍ഡിപന്‍ഡന്‍റ് വാല്യൂവര്‍ ആണ് ഈ തുക തീരുമാനിക്കുന്നത്. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ 84% ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെ വാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നല്‍കണമെന്നാണ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ ക്ലോസ് 7.2.2 പ്രകാരം ഇന്‍ഡിപെന്‍ഡന്‍റ് ഇവാല്യൂവേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നല്‍കുന്നത്. ഇതല്ലാതെ പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചവഴി പരിഹാരം കാണാനും ആര്‍ബിട്രേഷന്‍ നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്‍റെ നൂലാമാലകളും ഒഴിവാക്കി എത്രയുംവേഗം ഐടി വികസനത്തിന് ഫലപ്രദമായി ഈ ഭൂമി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ടീകോം ചിലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചിലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നല്‍കാവുന്നതാണ് എന്ന് ഫ്രെയിം വര്‍ക്ക് കരാറിന്‍റെ 19ാം പേജില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ടീകോമിന് തുക നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലായെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ആര്‍ബിട്രേഷന് പോകാത്തത് എന്തുകൊണ്ട്
പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ച ഉണ്ടായാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ മുഖേന പരിഹാരം കാണുന്നതിനും ആര്‍ബിട്രേഷന്‍ നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടികളും നിയമത്തിന്‍റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐടി വികസനത്തിന് ഫലപ്രദമായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകുന്നത് സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് ഹാനികരമാകും.
ആര്‍ബിട്രേഷനിലേക്ക് പോയി വര്‍ഷങ്ങളോളം ഈ ഭൂമിയില്‍ ഐ ടി വികസനം സാധ്യമാകാതെയുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വസ്തുത ജനങ്ങളില്‍ നിന്നും മറച്ചു വെച്ച് തെറ്റിദ്ധാരണ പരത്താനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്. അതിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.