മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ കൗൺസിലിങ്ങിനെന്ന് പറഞ്ഞ് കാസർകോട് കാഞ്ഞങ്ങാടുള്ള ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. 2025 സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കോഴിക്കോട് ചേവായൂർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, സോഷ്യൽമീഡിയ ഈ ആരോപണങ്ങളൊന്നും വിശ്വസിച്ചിട്ടില്ല. ഫിലിപ്പ് മാമ്പാടനെ കുരുക്കിലാക്കിയതാണെന്നാണ് കൂടുതൽ പേരും കമന്റിലൂടെ അഭിപ്രായപ്പെടുന്നത്.
പോലീസ് സർവീസിലിരിക്കെ തന്നെ ടിവി ഷോകളിലും പ്രസംഗങ്ങളിലും സജീവമായിരുന്ന ഫിലിപ്പ് മമ്പാട് പിന്നീട് ജോലിയിൽ നിന്ന് സ്വയം വിരമിച്ച് പൂർണ്ണസമയ മോട്ടിവേഷണൽ സ്പീക്കറായി മാറുകയായിരുന്നു. "മക്കളേ നിങ്ങൾക്ക് പറ്റും" എന്ന് തുടങ്ങുന്ന സ്നേഹോപദേശങ്ങളിലൂടെയും കുട്ടികളെ ചേർത്തുപിടിച്ചുള്ള പെരുമാറ്റത്തിലൂടെയും അദ്ദേഹം സ്കൂളുകളിലും സാംസ്കാരിക പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശിച്ചതടക്കമുള്ള തന്റെ സാമൂഹിക ഇടപെടലുകൾ നിരന്തരം വീഡിയോകളായും ലൈവായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വലിയൊരു ആരാധക വൃന്ദത്തെ ഇദ്ദേഹം നിലനിർത്തിയിരുന്നു.
advertisement
കുട്ടികളോട് ഹൃദയം കൊണ്ട് സംസാരിക്കുന്നു എന്ന് അവകാശപ്പെടുകയും അവർക്ക് നേർവഴി കാട്ടിക്കൊടുക്കുകയും ചെയ്തിരുന്ന ഒരാളിൽ നിന്ന് ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെന്നത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സോഷ്യൽ മീഡിയ ലോകം. പോക്സോ നിയമപ്രകാരം അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കർശന നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്.
