സംഘത്തിലെ എല്ലാവരും വെള്ള ഷർട്ട് ഇട്ട് സ്റ്റേജിൽ കയറിയപ്പോൾ ഹരിഹർദാസ് അച്ഛന്റെ ഷർട്ടണിഞ്ഞു. അച്ഛന്‍റെ ആത്മാവും മണവും കൂടെയുണ്ടെന്ന വിശ്വാസമായിരുന്നു ഹർഹർദാസിന്. ഉള്ളില്‍ ദുഃഖം അലകടലായി ഇരമ്പുമ്പോഴും അവന്‍ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നാലെ ഹരിഹർദാസിനും കൂട്ടുകാര്‍ക്കും എ ഗ്രേഡ് ലഭിച്ചു.
അയ്യപ്പദാസ് ശനിയാഴ്ച രാത്രിയാണ് കോട്ടയം കാണക്കാരിയിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. വിവരം അറിഞ്ഞതിന് പിന്നാലെ ഓടക്കുഴൽ വിഭാഗത്തിലെ മത്സരം ഉപേക്ഷിച്ച് ഹരിഹർദാസ് കൊടുങ്ങൂരിലെ വീട്ടിലേക്ക് പോയി. ഓടക്കുഴലിൽ തുടർച്ചയായ മൂന്നാംജയം എന്ന അച്ഛന്റെ സ്വപ്നമാണ് ബാക്കിയായത്.
advertisement
ഞായറാഴ്ച രാത്രി ചിതയ്ക്ക് തീ കൊളുത്തിയശേഷം ഹരിഹർദാസ് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വൃന്ദവാദ്യ മത്സരത്തിനായി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി.
കോട്ടയം ളാക്കാട്ടൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഹരിഹർദാസ്. മുൻപ് കൊച്ചിൻ കലാഭവനിലെ ഗായകനായിരുന്ന അയ്യപ്പദാസ് നിലവിൽ കോട്ടയം സ്റ്റാർ വോയിസ് ഗാനമേള ട്രൂപ്പിലെ ഗായകനായിരുന്നു. മകന്റെ കലോത്സവത്തിലെ വിജയത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് അയ്യപ്പദാസ് ആയിരുന്നു.