ഗണേഷ് കുമാർ പാർട്ടി ഭരണഘടനയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ചെയർമാനല്ല. ബാലകൃഷ്ണപിള്ളയുടെ മരണശേഷം പാർട്ടി യോഗം ചേർന്നിട്ടില്ല. ഇപ്പോഴാണ് യോഗം ചേരുന്നതും ചെയർമാനെ തെരഞ്ഞെടുക്കുന്നതും. പാർട്ടി ഭരണഘടനയനുസരിച്ചല്ല ഗണേഷ് കുമാർ പ്രവർത്തിക്കുന്നത്. സ്വയം ചെയർമാനായി അവരോധിക്കുകയാണ് ഗണേഷ് കുമാർ ചെയ്തത്. ഗണേഷ് കുമാറിനെയും ഇന്നത്തെ യോഗം അറിയിച്ചിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷം പേരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തതായും 114 അംഗങ്ങളിൽ 88 പേരുടെ പിന്തുണയുണ്ടെന്നും എം വി മാണി പറഞ്ഞു.
advertisement
ഗണേഷ് കുമാറുമായി ഒരുമിച്ച് പോകാനാണ് ശ്രമിക്കുന്നതെന്നും പാർട്ടി പിളർത്താതെ മുന്നോട്ടുപോകാനാണ് ശ്രമമെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി. കുടുംബപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾ സംബന്ധിച്ച് കൂട്ടി കുഴയ്ക്കരുത്. കുടുംബപരമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്. ഗണേഷ് കുമാറിനെതിരെ തന്റെ അഭിപ്രായങ്ങൾ പറഞ്ഞാൽ അത് വ്യക്തിപരമായി മാറും. ഗണേഷ് കുമാർ ധിക്കാരപരമായി പെരുമാറുന്നു എന്നത് പാർട്ടി അംഗങ്ങളിൽ പൊതുവേയുള്ള പരാതിയാണ്. പാർട്ടി അംഗങ്ങളുടെ നിർബന്ധം കൊണ്ടാണ് താൻ മുന്നോട്ടുവന്നത്. ഗണേഷ് കുമാർ സ്വന്തം തീരുമാനപ്രകാരമാണ് മുന്നോട്ടുപോകുന്നത്. പൊതു പ്രവർത്തകന് അത് യോജിച്ച രീതിയുമല്ല. ഇന്നത്തെ യോഗതീരുമാനങ്ങൾ രേഖാമൂലം ഇടതുമുന്നണിയെ അറിയിക്കും.
ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തോടെ കുടുംബത്തിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ കേരള കോൺഗ്രസിൽ ബിയിലെ ചേരിപ്പോരിലേക്ക് വളരുകയാണ്. ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷാ മോഹൻദാസിന് സജീവ രാഷ്ട്രീയത്തിന്റെ പരിചയക്കുറവുണ്ടെങ്കിലും അത് മറികടക്കും വിധം പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളടക്കം ഉഷയ്ക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ചു കാലമായി കേരള കോൺഗ്രസ്-ബിയിൽ പുകയുന്ന തർക്കമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.
പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി കെ ബി ഗണേഷ് കുമാറിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ വിൽപ്പത്രം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതുരംഗത്തേക്ക് മകൾ എത്തുമെന്ന സൂചനകളുയർന്നിരുന്നു. വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഗണേഷിനെതിരെ സഹോദരി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. ഈ മന്ത്രി സഭയിൽ ഗണേഷ് കുമാറിന് ഇടം ലഭിക്കാതെ പോയതിനു പിന്നിൽ കത്തും കാരണമായെന്ന് കരുതുന്നവരുണ്ട്.
