തന്റെ അച്ഛനേക്കാൾ പ്രായമുള്ള വ്യക്തിയായതിനാലും മാതാപിതാക്കൾ പഠിപ്പിച്ച സംസ്കാരം മുൻനിർത്തിയുമാണ് പള്ളിയറ ശ്രീധരനോട് ക്ഷമിക്കുന്നതെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അവാർഡ് സ്വീകരിച്ച ശേഷം മക്കളോടൊപ്പം മ്യൂസിയം കാണുന്നതിനിടെയാണ് ഡയറക്ടറുടെ ഫോൺ കോൾ എത്തിയത്. അഭിനന്ദിക്കാനാണെന്ന് കരുതി ഫോൺ എടുത്ത തനിക്ക് നേരെ അസഭ്യവർഷമാണ് ഉണ്ടായതെന്നും ഇതോടെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങൾ കണ്ണുനീരിലായെന്നും അദ്ദേഹം കുറിച്ചു.
advertisement
അധിക്ഷേപത്തോടു ക്ഷമിച്ചെങ്കിലും, ആ ഓർമ്മകൾ നൽകുന്ന വേദന കാരണം ലഭിച്ച അവാർഡ് ശില്പം ഷെൽഫിൽ വെക്കാനോ തുക ബാങ്കിൽ നിക്ഷേപിക്കാനോ നിലവിൽ മനസ്സ് അനുവദിക്കുന്നില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. പുരസ്‌കാരങ്ങൾ പൊതിഞ്ഞുകെട്ടി അലമാരയുടെ ഒരു മൂലയിൽ മാറ്റി വെച്ചിരിക്കുകയാണ്. തന്റെ നോവലിൽ കുട്ടികളുടെ സ്വപ്നങ്ങളും അനുഭവങ്ങളുമാണുള്ളതെന്നും അവർക്ക് ലഭിച്ച അംഗീകാരമായതിനാൽ അവാർഡ് തിരിച്ചുനൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷവും മൈഗ്രേനും കാരണം തൃശൂരിലെ വീട്ടിലെത്തിയ ശേഷം തനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായും അദ്ദേഹം കുറിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനോടോ അവിടുത്തെ മറ്റ് ജീവനക്കാരോടോ തനിക്ക് യാതൊരു വിരോധവുമില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
