രാവിലെ ഒൻപതരയോടെ മേയറും കൗൺസിലർമാരായ സിന്ധു ശശി, അർച്ചനാ മണികണ്ഠൻ, സുനിൽ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് തെരുവുനായകളെ പിടികൂടാൻ നഗരസഭയിലെ ഡോഗ് സ്ക്വാഡ് എത്തിയത്.
കുറച്ചു നായകൾ മറ്റു ഭാഗങ്ങളിലേക്ക് ചിതറി ഓടി. വരുംദിവസങ്ങളിൽ മറ്റു നായകളെക്കൂടി പിടികൂടി വണ്ടിത്തടത്തുള്ള നഗരസഭയുടെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. വീടും പരിസരവും ശുചീകരിക്കും. പിടികൂടിയ നായകളെ എ.ബി.സി. സെന്ററിലേക്ക് മാറ്റി വന്ധ്യംകരിച്ച് 20 ദിവസത്തെ നിരീക്ഷണത്തിനു ശേഷം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റും -മേയർ പറഞ്ഞു.
advertisement
കാട്ടായിക്കോണം വാർഡിലെ ചേങ്കോട്ടുകോണം സ്വാമിയാർമഠത്തിനു സമീപം താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസുകാരി മെറ്റിൽഡയുടെ വീട്ടിലെ നായ്ക്കളാണ് ഭീഷണിയായത്. ടെക്‌നോപാർക്ക് ജീവനക്കാരി രമ്യയ്ക്കും കുടുംബത്തിനുമാണ് അയൽവാസിയുടെ വീട്ടിലെ തെരുവുനായകളെക്കൊണ്ട് ശല്യമുണ്ടായത്. മുന്നിൽ മതിലില്ലാത്ത വീട്ടിലെ മുറികളിലും ടെറസിലുമായാണ് നായ്ക്കളെ പാർപ്പിച്ചിരുന്നത്. മൂന്നുവർഷം മുൻപ് രമ്യ ഇവിടെ വീടുവെക്കുമ്പോൾ ഒപ്പം രണ്ട് നായ്ക്കൾ മാത്രമാണുണ്ടായിരുന്നത്. പിന്നീട് തെരുവിൽനിന്നു നായ്ക്കളെ കൊണ്ടുവന്നതോടെ എണ്ണം എഴുപതോളമായി.
രാപകൽഭേദമന്യേയുള്ള കുരയും പരിസരത്തെ രൂക്ഷമായ ദുർഗന്ധവും അയൽവാസികൾക്ക് ദുരിതമുണ്ടാക്കി.നായ്ക്കളുടെ ആക്രമണം ഭയന്ന് രമ്യയുടെ പത്തുവയസ്സുള്ള മകനെ പലപ്പോഴും സ്കൂളിൽ അയക്കാനോ പുറത്തിറങ്ങി കഴിക്കാനോ കഴിഞ്ഞിരുന്നില്ല.ഇലക്ട്രിസിറ്റി, വാട്ടർ മീറ്റർ റീഡിങ്ങിനായി ഉദ്യോഗസ്ഥർപോലും ഇവിടേക്കു വരാറില്ല. മീറ്ററിന്റെ ഫോട്ടോ എടുത്ത് അയച്ചുനൽകുകയാണ് പതിവ്.
2024-ൽ നഗരസഭ, ഓംബുഡ്‌സ്മാൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് രമ്യ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അടുത്തിടെ ഇത് വാർത്തയായതോടുകൂടിയാണ് തെരുവുനായ്ക്കൾ കാരണം കുടുംബം നേരിടുന്ന ദുരിതത്തിൽ കോർപ്പറേഷൻ ഇടപെട്ടത്.
ഷെൽട്ടറിലേക്കു മാറ്റിയ തെരുവുനായകളെ എ.ബി.സി. നടത്തി പേവിഷ വാക്സിൻ നൽകും
