എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂളിലെ കുട്ടികൾ വന്ദേ ഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഡിന്റോ കെ പി. വിവാദം കുട്ടികളിൽ ഭയമുണ്ടാക്കിയെന്നും സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ പരാതി നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. സംഭവമറിഞ്ഞതു മുതൽ രക്ഷകർത്താക്കളും ആശങ്കയിലാണ് അവർ വിളിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് ചോദിച്ചതിൽ വിഷമമുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
advertisement
അതേസമയം വന്ദേഭാരത് ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണെന്നും റെയിൽവേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടല്ല പാടിയതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.ഗണഗീതം ഉൾപ്പെടെ എല്ലാ ഗാനങ്ങളും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
"ഇത് ചൈനയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ പാടിയ ഒരു ഗീതം അല്ല, ഇവിടെ ഭാരതത്തിൽ, ഭാരതത്തിലെ സിറ്റിസൺസ് ഭാരതത്തിന്റെ മണ്ണിൽ ഭാരതത്തെ പുകഴ്ത്തി പ്രകീർത്തിച്ചുകൊണ്ട് പാടിയ ദേശഭക്തിഗാനത്തിലെ വരികളാണ്. അതിനുമുകളിൽ എന്ത് നടപടിയെടുക്കും എന്ത് ആക്ഷൻ വരും എന്നാണ് ഇവർ പറയുന്നത്? ഇനി അങ്ങനെ വന്നാൽ ഏതറ്റം വരെയും പോയി നോക്കും, അത്രേള്ളൂ" പ്രിൻസിപ്പൽ പറഞ്ഞു
ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
