തിരുവനന്തപുരം: സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ കെപിസിസി അധ്യക്ഷന്റെ ചുമതല കൈമാറ്റം നേതൃത്വത്തിന്റെ സജീവ പരിഗണനയിൽ. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടാവും തീരുമാനം. സാധ്യത പട്ടികയിൽ ആന്റോ ആന്റണി എംപിക്കാണ് മുൻതൂക്കം.
കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അധ്യക്ഷ പദവിയാണ് നിർണായക തിരഞ്ഞെടുപ്പിന് പാർട്ടി ഒരുങ്ങുന്നതിനിടെ ആന്റോ ആന്റണിയെ തേടി എത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിൽ സണ്ണി ജോസഫ് അധ്യക്ഷപദവിയിൽ നിന്ന് മാറിയാൽ വർക്കിംഗ് പ്രസിഡന്റ്മാരിൽ ഒരാൾക്ക് പകരം ചുമതല കൈമാറിയേക്കും എന്നായിരുന്നു സൂചന.
advertisement
എ പി അനിൽകുമാറും പി സി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലുമായി വീണ്ടും ജനവിധി തേടുന്ന പശ്ചാത്തലത്തിൽ വർക്കിംഗ് പ്രസിഡന്റ്മാരിൽ ശേഷിക്കുന്ന ഷാഫി പറമ്പിൽ എം പിക്ക് താൽക്കാലിക ചുമതല കൈമാറാനായിരുന്നു ആദ്യഘട്ട ചർച്ചകൾ. എന്നാൽ ന്യൂനപക്ഷ പ്രീണനം തുടർച്ചയായി കോൺഗ്രസിനെതിരെ ഇടതുപക്ഷം പ്രചാരണയുധമാക്കുന്ന പശ്ചാത്തലത്തിൽ ഈ നീക്കത്തിൽ ദേശീയ നേതൃത്വം പുനരാലോചന നടത്തുകയായിരുന്നു.
എംപിമാർക്ക് ഇളവ് അനുവദിച്ചാൽ ഷാഫിയേയും കടുത്ത പോരാട്ടം നടക്കുന്ന വടക്കൻ കേരളത്തിലെ ഒരു മണ്ഡലത്തിൽ പരിഗണിച്ചേക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇതോടെയാണ് പത്തനംതിട്ട എം പി കൂടിയായ ആന്റോ ആന്റണിക്ക് അധ്യക്ഷ ചുമതലയിലേക്ക് സാധ്യതയേറിയത്. സിറോ മലബാർ, മാർത്തോമാ, പ്രൊട്ടസ്റ്റന്റ് ഉൾപ്പെടെയുള്ള ക്രൈസ്തവ സഭാ നേതൃത്വവുമായി ആന്റോ ആന്റണിക്കുള്ള വ്യക്തിബന്ധം മധ്യകേരളത്തിൽ യുഡിഎഫിന് അനുകൂലമാകും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പത്തനംതിട്ട, കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ കെപിസിസി അധ്യക്ഷന്റെ ചുമതല ആന്റോ ആന്റണിക്ക് കൈമാറുന്നതിലൂടെ സാധ്യമാകുമെന്നും കോൺഗ്രസ് ഹൈക്കമാന്റ് വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരളയാത്രയ്ക്ക് പി ന്നാലെ കെപിസിസി അധ്യക്ഷന്റെ ചുമതല മാറ്റവും ഉണ്ടായേക്കും എന്നാണ് സൂചന.
