റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്താണ് ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ഏറത്ത് പഞ്ചായത്തിലെ വാർഡ് 17 ൽ പേര് ചേർത്തത് എന്നാണ് ആരോപണം. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ . അടൂർ പള്ളിക്കൽ ഡിവിഷനിൽ നിന്നുമാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.കൊല്ലം ജില്ലയിലെ പോരുവഴി കമ്പലടി മുറിയിൽ അയണിവേലിൽ വീട്ടിൽ സ്ഥിരതാമസക്കാരിയാണ് ശ്രീനാദേവി എന്ന് പരാതി.ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ അതത് ജില്ലാ പഞ്ചായത്ത് പരിധിയിൽ വോട്ടർ പട്ടികയിൽ പേര് ഉള്ളവർ ആയിരിക്കണം എന്നാണ് ചട്ടം.
advertisement
തുവയൂർ സ്വദേശിയായ യശോദ എസ്. പിള്ളയുടെ പേരിലായിരുന്നു റേഷന്‍ കാര്‍ഡ്. യശോദയുടെ മക്കളായ ശ്രീജിത്ത്, ശ്യാംജിത്ത്, സന്‍ജിത്ത് എന്നിവരാണ് ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയത്.
എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് ഈ വിഷയം അറിഞ്ഞത് എന്ന് പരാതിക്കാര്‍ പറയുന്നു.
കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തതെങ്കിലും, കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു ഭർതൃസഹോദരി ഇല്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് അന്തരിച്ചതായും നിലവിൽ ആ വിലാസത്തിൽ താമസക്കാർ ആരുമില്ലാത്തതിനാൽ റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കാനും അധികൃതർ തീരുമാനിച്ചു.ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തില്‍ വരുന്ന എല്ലാ തപാലുകളും തന്റെ കൈവശം എത്തിക്കണമെന്ന് ശ്രീനാദേവി പോസ്റ്റ് ഓഫീസില്‍ എഴുതി നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്.
അതേസമയം, സപ്ലൈ ഓഫീസറുടെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിൽ കാർഡിലുള്ള വിലാസത്തിലെ വസ്തുവിൽ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും അവർ പ്രതികരിച്ചു. മുമ്പ് ഇതേ ഡിവിഷനിൽ നിന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് ഇതേ വിലാസം ഉപയോഗിച്ച് മത്സരിച്ചപ്പോൾ ആർക്കും പരാതി ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴത്തെ നടപടി സിപിഐയുടെ നിർദ്ദേശപ്രകാരമാണെന്നും അവർ ആരോപിച്ചു. ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നിർദ്ദേശപ്രകാരമാണ് സപ്ലൈ ഓഫീസർ ഇപ്പോൾ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേർത്തു.
2020 ൽ സിപിഐ സ്ഥാനാർത്ഥിയായി പള്ളിക്കൽ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി കുഞ്ഞമ്മ 2025 ൽ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് കോൺഗ്രസിൽ ചേർന്ന് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.
