കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സൈനുദ്ധീൻ 'അക്കരമേൽ ശേഖരൻ' എന്ന ആനയുടെ ഒന്നാം പാപ്പാനായി 21 വർഷമായി രംഗത്തുണ്ട്. വെള്ളിയാഴ്ച നടന്ന പൂരത്തിന് എത്തിയപ്പോൾ സൈനുദ്ധീൻ നോമ്പിലാണെന്ന് അറിഞ്ഞ പാടൂർ ഗ്രാമിക എന്ന ക്ഷേത്രക്കമ്മിറ്റിക്കാർ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്ന് സൈനുദ്ധീൻ പറഞ്ഞിരുന്നെങ്കിലും, കൃത്യം വൈകീട്ട് 6.28-ന് നോമ്പുതുറ സമയമായപ്പോൾ കമ്മിറ്റിക്കാർ ഭക്ഷണവും വെള്ളവും ആനക്കരികിൽ എത്തിച്ചു നൽകി.
ആനയുടെ അരികിലിരുന്ന് സൈനുദ്ധീൻ നോമ്പുതുറക്കുന്ന ദൃശ്യം ക്ഷേത്രക്കമ്മിറ്റിക്കാർ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ആനയുടെ മാനേജർ റിയാസും ഇവരോടൊപ്പം ഉണ്ടായിരിന്നു."പ്രതീക്ഷിക്കാതെയാണ് അവർ എനിക്ക് ഭക്ഷണം എത്തിച്ചു തന്നത്, ആ സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല" എന്ന് സൈനുദ്ധീൻ പറഞ്ഞു. രാത്രി കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് സ്നേഹത്തോടെ യാത്രപറഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു പൂരത്തിന്റെ സംതൃപ്തിയിലായിരുന്നു സൈനുദ്ധീനും സംഘവും.
advertisement
