മുന്‍ വര്‍ഷങ്ങളില്‍ എന്നപോലെ അമ്പലങ്ങളില്‍ എത്തിച്ചേരുമ്പോള്‍ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും. എന്നാല്‍, ക്ഷേത്രങ്ങളില്‍ ആള്‍കൂട്ടം അനുവദിക്കില്ല. ഘോഷയാത്രയില്‍ അനുഗമിക്കുന്നവരെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. ഈ മാസം 26നാണ് വ്രതശുദ്ധിയുടെ 41 ദിവസങ്ങൾ പൂർത്തിയാക്കിയുള്ള മണ്ഡലപൂജ നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
advertisement
നാലുനാൾ നീളുന്ന രഥയാത്രയിൽ മുൻപേ തീരുമാനിക്കപ്പെട്ടിട്ടുളള 70 ഇടങ്ങളിലാണ് സ്വീകരണം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്ന ഘട്ടത്തിൽ മാത്രമേ സ്വീകരണം അനുവദിക്കു. ആദ്യ ദിനം രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലും, രണ്ടാം ദിനം കോന്നി മുരുങ്ങമങ്ങലം മഹാദേവർ ക്ഷേത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം നാൾ രാത്രി പെരുന്നാട് ശാസ്താ ക്ഷേത്രത്തിലാണ് ക്യാപ്. 25നു ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിലെത്തും. തുടർന്ന് ശരംകുത്തിയിൽ ദേവസ്വം അധികൃതർ സംഘത്തെ ആചാരപരമായി സ്വീകരിക്കും.
സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. പൂജകൾ പൂർത്തിയാക്കി 26ന് രാത്രി അടയ്ക്കുന്ന ക്ഷേത്ര നട 30ന് വൈകിട്ടാണ് മകര വിളക്ക് മഹോത്സവത്തിനായി തുറക്കുക. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയിൽ സമര്‍പ്പിച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്തുന്നത്.