വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
advertisement
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്
വർഗീയ പ്രഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന പി പി ശൈജലാണ് പരാതി നൽകിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. 'കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തിൽ ഉടനീളം പി സി ജോർജ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
