സമീപത്തെ റോഡിലൂടെയും മറ്റും നടന്നു പോകുന്ന നാട്ടുകാരുടെ അടുത്തുവരെ പാമ്പുകളെത്തി. ഇതോടെ രാത്രി ഇതുവഴി പോകാൻ പ്രദേശവാസികൾ ഭയപ്പെട്ടു. അങ്ങനെയാണ് കൌൺസിലർ എൻ മോഹനനെ വിവരം അറിയിച്ചത്. കൌൺസിലറും സുഹൃത്തും ചേർന്നു വനംവകുപ്പ് ജീവനക്കാരെ വിളിച്ചു. അപ്പോൾ പാമ്പുപിടുത്തക്കാരനായ ഒരാളുടെ നമ്പർ അവർ നൽകി. ആ നമ്പരിൽ വിളിച്ചത് അനുസരിച്ച് പാമ്പുപിടുത്തക്കാരൻ സ്ഥലത്തെത്തി.
ഏറെ പരിശ്രമത്തിനൊടുവിൽ ഒരു പാമ്പിനെ അയാൾ പിടിക്കുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ പാമ്പിനെ പിടികൂടുന്നതിനുമുമ്പ് തന്നെ അത് രക്ഷപെട്ടു. ഇതിനിടെ പാമ്പുപിടുത്തക്കാരന് 500 രൂപ വണ്ടി കാശായി നൽകിയെങ്കിലും അത് വാങ്ങാൻ അയാൾ തയ്യാറായില്ല. 1500 രൂപ വേണമെന്നതായിരുന്നു പാമ്പുപിടുത്തക്കാരന്‍റെ ആവശ്യം. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ രണ്ടു പാമ്പിനെയും പിടികൂടിയാൽ 1000 രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും അത് സ്വീകരിക്കാൻ പാമ്പുപിടുത്തക്കാരൻ തയ്യാറായില്ല.
advertisement
1500 രൂപ തന്നില്ലെങ്കിൽ പിടികൂടിയ പാമ്പിനെ തുറന്നുവിടുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഇതോടെ നാട്ടുകാരുമായി തർക്കമായി. ഒടുവിൽ പിടികൂടിയ പാമ്പിനെ കുപ്പി ഉൾപ്പടെ സ്ഥലത്ത് ഉപേക്ഷിച്ചു പാമ്പുപിടുത്തക്കാരൻ സ്ഥലം വിട്ടു. ഒടുവിൽ കൌൺസിലറും പ്രദേശവാസികളും ചേർന്ന് ഒരു ചാക്ക് സംഘടിപ്പിച്ച് പാമ്പിനെ കുപ്പിയോടെ അതിനുള്ളിലാക്കി വനംവകുപ്പ് ഓഫീസിലെത്തിക്കുകയായിരുന്നു.
