കേരളത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായവും എം വി ഗോവിന്ദൻ തള്ളി. സച്ചിദാനന്ദൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. ആ ആശയം അദ്ദേഹത്തിന്‍റേതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അതിന് അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി തുടരരുത് എന്നല്ല. ആര് വർഗീയ നിലപാട് സ്വീകരിച്ചാലും അതിനെ എതിർത്ത് പോകും. അതാണ് പാർട്ടി നിലപാട്. എല്ലാവരെയും ഉൾപ്പെടുത്തി ആണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്. മധ്യവർഗത്തെ മാത്രം പരിഗണിക്കുന്നു എന്ന സച്ചിദാനന്ദന്‍റെ വിമർശനത്തിനാണ് മറുപടി. വിമർശനത്തിൽ ഉൾകൊള്ളേണ്ടത് ഉൾകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തെ ഏത് മേഖലയിലാണ് വി ഡി സതീശൻ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു. ജാഥയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സർക്കാരിന്റെ ജനകീയ നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തെക്കുറിച്ച് മിണ്ടാൻ ഭയക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കള്ളം പറയലാണ് തന്റെ പ്രധാന ജോലിയായി മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവ് ചന്ദ്രശേഖറിനും ജമാഅത്തെ ഇസ്‌ലാമിക്കും വർഗീയ നിലപാടില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. വർഗീയ ശക്തികളോടുള്ള കോൺഗ്രസിന്റെ ഈ മൃദുസമീപനത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നിലപാട് പറയണം. മറ്റത്തൂർ ഉൾപ്പെടെയുള്ള മേഖലകളിൽ കോൺഗ്രസ്-ബിജെപി അന്തർധാര ഇപ്പോഴും തുടരുകയാണ്. വർഗീയതയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്തയുടെ പ്രമേയത്തിൽ വ്യക്തമായ നിലപാട് പറയാൻ മുസ്ലിം ലീഗ് ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ എൻ എം രാജു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഈ പണമിടപാടിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണം. പൊതുപ്രവർത്തന രംഗത്തുള്ളവർക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് ഗൗരവകരമാണെന്നും ഇതിൽ അന്വേഷണം അനിവാര്യമാണെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
