മണ്ണാംകോണം സാമൂഹിക പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങോടെയാണ് അറിവിനായുള്ള ഒരു ജനതയുടെ പോരാട്ടത്തിന് പുതിയ ദിശാബോധം ലഭിച്ചത്. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ മേഖലയിൽ നിന്നുള്ള പഠിതാക്കൾക്ക് പത്താം ക്ലാസ് പഠനത്തിന് തടസ്സമായി നിന്നത് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ സജിത ടീച്ചർ സിറ്റിസൺ കണക്ടിംഗ് സെൻ്ററിൻ്റെ സഹായം തേടിയതോടെയാണ് മാറ്റങ്ങൾക്ക് തുടക്കമായത്.
തുടർന്ന് സാക്ഷരതാമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, വനം വകുപ്പുകൾ എന്നിവയുമായി ചേർന്ന് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. ക്രിസ്മസ് ദിനത്തിൽ കാപ്പുകാട് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലൂടെ ആധാർ നമ്പറുകൾ ഫോണുമായി ബന്ധിപ്പിക്കുകയും കെ-സ്മാർട്ട് വഴി ജനന രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഇതിൻ്റെ രണ്ടാം ഘട്ടമായി പൊത്തോട് ആദിവാസി ഉന്നതിയിൽ പ്രത്യേക അദാലത്തും സംഘടിപ്പിച്ചു.
advertisement
നേരത്തെ, ജനുവരി 15ന് സിഎം വിത്ത് മീ കണക്ടിംഗ് സെൻ്ററിൽ വെച്ച് ഉന്നതി മൂപ്പൻ സുനിൽ കുമാർ കാണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നു. ബാക്കിയുള്ള പഠിതാക്കളുടെ രേഖകളാണ് ഇപ്പോൾ മണ്ണാംകോട് വെച്ച് നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ വിതരണം ചെയ്തത്. ഏഴാം തരം സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതോടെ പഠിതാക്കൾ പത്താം ക്ലാസ് തുടർപഠനത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു കഴിഞ്ഞു.
ചടങ്ങിൽ സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സിഎം വിത്ത് മീ സിറ്റിസൺ കണക്ടിംഗ് സെൻ്റർ ഓഫീസർ ഇൻ ചാർജ് ജയൻ ടി.കെ.എ.എസ്. മുഖ്യാതിഥിയായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിജി എം., കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധ ജയൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായണൻ തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. അറിവിനായുള്ള ഈ യാത്രയിൽ ഭരണകൂടം നൽകിയ ഉറച്ച പിന്തുണ അഗസ്ത്യവനമേഖലയിലെ ജനതയ്ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
