കാട്ടാക്കടയിലെ കാറ്റിന് ഇപ്പോൾ പൂക്കളുടെ ഗന്ധമാണ്. ആറ് പഞ്ചായത്തുകളിലായി അറുപത് ഏക്കറോളം സ്ഥലത്ത് വിളഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂപ്പാടങ്ങളാണ് ഈ സുഗന്ധത്തിന് പിന്നിൽ. സാധാരണയായി തമിഴ്നാട്ടിലെ തോവാളയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് ഓണപ്പൂക്കൾ എത്തുന്നത്. എന്നാൽ ആ പതിവ് മാറ്റിയെഴുതാൻ കാട്ടാക്കടയിലെ കർഷകർ തയ്യാറെടുത്തപ്പോൾ അവർക്ക് പിന്തുണയുമായി നിരവധി പേരെത്തി.
ഈ വർഷം കർക്കിടകത്തിലെ കനത്ത മഴ കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയായിരുന്നെങ്കിലും, നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചതിനാൽ പൂപ്പാടങ്ങൾ നിറഞ്ഞുകവിഞ്ഞ് നിൽക്കുകയാണ്. കർഷകരുടെ കൂട്ടായ പ്രയത്നത്തിൻ്റെ ഫലമായി മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ പാടങ്ങളെ മനോഹരമാക്കി. മലയിൻകീഴ്, വിളപ്പിൽ തുടങ്ങിയ പഞ്ചായത്തുകളിലെ വയലുകളിൽ പൂക്കളുടെ വിളവെടുപ്പ് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
advertisement
'നമ്മുടെ ഓണം നമ്മുടെ പൂക്കൾ' എന്ന ആശയം കേവലം ഒരു മുദ്രാവാക്യമായിരുന്നില്ല, അത് കാട്ടാക്കടയിലെ കർഷകരുടെ ആത്മാർത്ഥമായ അധ്വാനത്തിൻ്റെ ഫലമാണ്. ഈ ഓണക്കാലത്ത് തലസ്ഥാന നഗരിയിൽ കാട്ടാക്കടയിലെ പൂക്കൾ നിറഞ്ഞ് നിൽക്കുമ്പോൾ അത് മലയാളിയുടെ കാർഷിക പാരമ്പര്യത്തിന് ലഭിക്കുന്ന ഒരു പുത്തൻ ഉണർവ്വ് കൂടിയാണ്.