ഭഗവാൻ വിഷ്ണുവിനായി വട്ട ശ്രീകോവിലും മഹാദേവനായി ചതുര ശ്രീകോവിലും ഇവിടെ ഒരുക്കിയിരിക്കുന്നു എന്നത് ഈ ക്ഷേത്രത്തിൻ്റെ വലിയൊരു പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും ഒരേ പ്രാധാന്യത്തോടെയുള്ള പൂജാവിധികളാണ് ഇവിടെ കാലാകാലങ്ങളായി നിലനിന്നുപോരുന്നത്. ക്ഷേത്രത്തിൻ്റെ ഐതിഹ്യം പരിശോധിക്കുമ്പോൾ അത്ഭുതകരമായ പല അറിവുകളുമാണ് ഭക്തർക്ക് ലഭിക്കുന്നത്. പുരാതന കാലത്ത് ഒരു പ്രകൃതിദുരന്തത്തെത്തുടർന്ന് ഈ ക്ഷേത്രം പൂർണ്ണമായും മണ്ണിനടിയിലായിപ്പോയെന്നും എന്നാൽ വിഗ്രഹങ്ങളുടെ ചൈതന്യം അവിടെത്തന്നെ നിലനിന്നിരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
പിൽക്കാലത്ത് നാട്ടുകാർ ചേർന്ന് നടത്തിയ ദേവപ്രശ്ന വിധിപ്രകാരം നടത്തിയ ഉത്ഖനനത്തിലൂടെയാണ് മൺമറഞ്ഞുപോയ ക്ഷേത്രത്തിൻ്റെ ഭാഗങ്ങളും വിഗ്രഹങ്ങളും സുരക്ഷിതമായി വീണ്ടെടുത്തത്. ലഭിച്ച ശിലാഫലകങ്ങളിൽ നിന്നും എഴുത്തുകളിൽ നിന്നുമാണ് ക്ഷേത്രത്തിൻ്റെ ചരിത്രത്തെക്കുറിച്ച് പരിമിതമായ അറിവുകളെങ്കിലും ലഭ്യമായത്.
advertisement
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സഹകരണത്തോടെ പുനരുദ്ധരിച്ച ഈ ക്ഷേത്രത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാക്രമങ്ങളാണ് പിന്തുടരുന്നത്. ഭക്തജനങ്ങളുടെയും ക്ഷേത്രപരിപാലകരുടെയും കഠിനപ്രയത്നത്താൽ ഇന്ന് ഈ പ്രദേശം ഭക്തിസാന്ദ്രവും മനോഹരവുമായ ഒരു ആരാധനാകേന്ദ്രമായി മാറിയിരിക്കുകയാണ്.
