എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിയ്ക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്. ആദ്യം കോർപറേഷൻ കൗൺസിലർ ഡി. ആർ. അനിൽ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗൺസിലർ എത്തി, താൽക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.
advertisement
കോർപറേഷൻ നിർമ്മിച്ച് നൽകിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാൽ കൂടുതൽ കിടക്കൾ ഇവിടെ ഇടാൻ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു കോർപറേഷൻ മേയറുടെ പ്രവർത്തനം.
ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളുടെ ചൂഷണത്തിൽ നിന്ന് രോഗികൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാൾ വിലക്കുറവിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്. അതിനാൽ തന്നെ എപ്പോഴും അവശ്യക്കാരുടെ വൻ തിരക്കാണ് ഇവിടെ.
തങ്ങൾക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിയ്ക്ക് നൽകില്ലെന്നും, വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാൽ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. അത്തരത്തിൽ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോൽ എടുത്തതെന്നും മേയർ വിശദീകരിച്ചു.
Highlights
- കെട്ടിട നിർമ്മാണം നടക്കുന്നതിനാൽ വിശ്രമകേന്ദ്രത്തിൽ പ്രവർത്തിച്ച ഡ്രഗ് ഹൗസാണ് മേയർ നേരിട്ട് എത്തി പൂട്ടിയത്
- വിശ്രമകേന്ദ്രത്തിന് നിർമ്മിച്ച കെട്ടിടം മറ്റ് ഉപയോഗങ്ങൾക്ക് നൽകില്ലെന്ന് മേയർ
