നാല് ചുവരുകളോ താഴികക്കുടമോ ഗർഭഗൃഹമോ ഇല്ലാത്ത ഈ ക്ഷേത്രസങ്കൽപം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. പ്രധാന പ്രതിഷ്ഠയായ ഉലകുടയ പെരുമാൾക്ക് പുറമെ ഗണപതി, നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ എന്നിവരെയും ഇവിടെ ആരാധിച്ചുപോരുന്നു. എട്ടുവീട്ടിൽ പിള്ളമാരുടെ കാലത്തിന് മുൻപേ ഈ ക്ഷേത്രം പ്രസിദ്ധമായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്ത് പിള്ളമാർ തങ്ങളുടെ സ്വത്തുക്കൾ സുരക്ഷിതമാക്കാൻ ഈ ക്ഷേത്രത്തെ ആശ്രയിച്ചിരുന്നതായും പറയപ്പെടുന്നു. കൊല്ലവർഷം അഞ്ഞൂറാം ആണ്ടിൽ മധുരയിലെ വൈഗാ നദീതീരം ഭരിച്ചിരുന്ന ആദിത്യഭഗവാൻ എന്ന ഉലകുടയ പെരുമാൾ മുപ്പത്തിമൂന്നാം വയസ്സിൽ ശിവപാദം പ്രാപിച്ചുവെന്നും തുടർന്ന് ഭൂമിയിൽ ദേവനായി അവതരിച്ചുവെന്നുമാണ് ഐതിഹ്യം. മധുരയിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിൻ്റെ യാത്രയ്ക്കിടയിലാണ് അദ്ദേഹം അരശുംമൂട് ഊരൂട്ടുപറമ്പിൽ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
advertisement
പഴയ തിരുവിതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന മുപ്പതോളം തമ്പുരാൻ ക്ഷേത്രങ്ങളിൽ പലതും പിന്നീട് ശിവ-വിഷ്ണു-ദേവീ ക്ഷേത്രങ്ങളായി മാറിയെങ്കിലും ഊരൂട്ടുപറമ്പ് ക്ഷേത്രം ഇന്നും തനിമ നിലനിർത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് ആറ് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഊരൂട്ട് മഹോത്സവം. പണ്ട് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന ഈ ഉത്സവം ഇപ്പോൾ ആറ് വർഷത്തിലൊരിക്കലാണ് ആഘോഷിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനായി താൽക്കാലിക ശ്രീകോവിലും ഗോപുരവും നിർമ്മിക്കുന്നത് പ്രത്യേക ആചാരപ്രകാരമാണ്. പാലമരം മുറിച്ചുകൊണ്ടുവന്ന് പണിയുന്ന ശ്രീകോവിലിൽ തമ്പുരാൻ്റെ കൈലാസ യാത്രയും ദേവനായുള്ള മടക്കയാത്രയും വിവരിക്കുന്ന പാട്ടാശാൻ്റെ പാട്ടുകൾ ഉത്സവത്തിൻ്റെ പ്രധാന ആകർഷണമാണ്.
വ്യത്യസ്തമായ ഈ ക്ഷേത്ര ദർശനം ഭക്തർക്ക് ആത്മീയവും ഭൗതികവുമായ ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
