സുമതി വളവ്
സുമതി എന്ന യുവതിയെ അവർ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമയുടെ മകനായിരുന്ന രത്നാകരൻ എന്നയാൾ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കി. തന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച സുമതിയെ തന്ത്രത്തിൽ ഒഴിവാക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു രത്നാകരൻ. സുഹൃത്തിനെയും കൂട്ടി സുമതിയെയും കൊണ്ട് പാങ്ങോട് മതിര ക്ഷേത്രത്തിലെ ഉത്സവത്തിന് എന്ന വ്യാജേന ഇയാളെത്തിയത് പാലോട് വനപ്രദേശത്തായിരുന്നു. വനത്തിനുള്ളിൽ വച്ച് സുമതിയെ കൊന്ന് രക്ഷപ്പെടാനായിരുന്നു തീരുമാനം. കാറിൽ സുമതിയുമായി ഇവിടെയെത്തിയ സംഘം കാട്ടിനുള്ളിലൂടെ കുറേ ദൂരം നടന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയല്ലിതെന്ന് മനസ്സിലാക്കിയ സുമതി അപകടം മണത്തു. കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കീഴ്‌പ്പെടുത്താൻ രത്നാകരനും സുഹൃത്തും ശ്രമിച്ചു.
advertisement
രക്ഷപ്പെട്ട് ഓടിയ സുമതി ഇന്നത്തെ എസ് വളവിന് സമീപം എത്തി. ഇവിടെവച്ചാണ് കാട് ആണെന്ന് തെറ്റിദ്ധരിച്ച് രത്നാകരൻ സുമതിയെ കൊലപ്പെടുത്തിയത്. സുമതിയെ കഴുത്തറുത്ത് കൊന്ന് ഒരു മരത്തിൽ ചാരി വച്ചിട്ട് പ്രതികൾ രക്ഷപ്പെട്ടു. ആദിവാസികളാണ് പിന്നീട് മൃതദേഹം കണ്ടത്. കേസ് തേഞ്ഞു മാഞ്ഞു പോയില്ല. രത്നാകരനും കൂട്ടാളിയും പിടിയിലായി. വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കുകയും പിൽക്കാലത്ത് മരണപ്പെടുകയും ചെയ്തു.
സുമതി വളവ്
കൊല്ലപ്പെടുമ്പോൾ 20ന് അടുത്തു മാത്രമായിരുന്നത്രേ സുമതിക്ക് പ്രായം. ഗർഭിണിയായ സ്ത്രീ ക്രൂരമായി കൊല്ലപ്പെടുമ്പോൾ പിന്നീട് പ്രതികാരദാഹിയായ യക്ഷിയായി മാറും, പൊടിപ്പും തൊങ്ങലും വെച്ച് ഇത്തരം കഥകളിൽ നിന്ന് സുമതിയെ കൊന്ന വളവ് പിന്നീട് പ്രേത ഇടമായി നിറഞ്ഞു നിന്നു.
പാലോട് റിസർവ് ഫോറസ്റ്റിനോട് ചേർന്നുള്ള ഈ മേഖലയിലൂടെ യാത്ര ചെയ്യുമ്പോഴാണ് സുമതിയെ കൊന്ന എസ് വളവുള്ളത്. രാത്രികാലങ്ങളിൽ ഇതുവഴി യാത്രചെയ്യുന്നവർ ഈ വളവിലെത്തുമ്പോൾ ഒരു സ്ത്രീരൂപത്തെ കണ്ടതായി പറയപ്പെടുന്നുണ്ട്. ഇങ്ങനെ പലതരം കഥകളാണ് നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നത്. ചില വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ എൻജിൻ ഓഫ് ആയി നിന്നു പോകാറുണ്ട്. അതേസമയം സാമൂഹികവിരുദ്ധരായ ഒരു കൂട്ടം ആൾക്കാരുടെ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിൽ നടക്കുന്ന കൊള്ളരുതായ്മകളാണ് പൊടിപ്പും തൊങ്ങലും വെച്ച പ്രേതകഥകൾക്ക് പിന്നിൽ എന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുന്നുമുണ്ട്.
എന്നാൽ ഇപ്പോഴും വിജനമായ ഈ വളവും ഇതുവഴിയുള്ള യാത്രയും മനസ്സിൽ പേടി നിറയ്ക്കും. സുമതി വളവ് കാണാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകളെത്താറുണ്ട്. സുമതി വളവിലെ പ്രേതകഥകൾ വർഷങ്ങൾക്കിപ്പുറവും ഇങ്ങനെ പ്രചരിച്ചുകൊണ്ടേയിരിക്കുകയാണ്.