തിരുവിതാംകൂർ കാലഘട്ടം മുതൽ ചരക്കുകയറ്റിറക്കുമതിക്ക് വലിയതുറയെ ആശ്രയിച്ചിരുന്നതിൻ്റെ നേർസാക്ഷ്യമാണ് ഈ പാലം. എന്നാൽ, 1947-ൽ എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കുകപ്പലിടിച്ച് ആദ്യത്തെ പാലം തകരുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് വലിയൊരു ദുരന്തമായിരുന്നു. ഇതിന് പിന്നാലെ 1959-ൽ ഇന്നത്തെ കടൽപ്പാലം പുനർനിർമ്മിച്ചു. ഏകദേശം 660 അടി നീളവും എട്ടടിയോളം വീതിയുമുള്ള ഈ പാലം പിന്നീട് ശക്തമായ കടലാക്രമണങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും തുടർന്ന് അപകടാവസ്ഥയിലാകുകയും ഒടുവിൽ തകരുകയും ചെയ്തു.
വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശ്രയമായിരുന്ന ഈ പാലം തകർന്നതോടെ തിരുവനന്തപുരത്തിൻ്റെ ഈ കടൽ പാലം തന്നെ വിസ്മൃതിയിലേക്ക് മാഞ്ഞുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള മാരിടൈം ബോർഡ് ഒരു സുപ്രധാന തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തകർന്ന വലിയതുറ കടൽപ്പാലം പുനർനിർമ്മിക്കുന്നതിനും, പോർട്ട് വകുപ്പിൻ്റെ പഴയ ആസ്ഥാനം, ക്വാർട്ടേഴ്സുകൾ, വെയർഹൗസ് കെട്ടിടങ്ങൾ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്വകാര്യ സംരംഭകരിൽ നിന്ന് താൽപര്യ പത്രങ്ങൾ (Expression of Interest - EOI) ക്ഷണിച്ചിരിക്കുകയാണ്.
advertisement
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ വികസനം വലിയതുറയ്ക്കും തിരുവനന്തപുരത്തിനും പുതിയ വാതിലുകൾ തുറക്കും. കടൽപ്പാലം പുനർനിർമ്മിക്കുന്നതിലൂടെയും തീരദേശ സൗന്ദര്യം പ്രയോജനപ്പെടുത്തിയും വലിയതുറയെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ സാധിക്കുന്ന മറൈൻ ടൂറിസം, കടൽ കാഴ്ചകളും, വിനോദ സൗകര്യങ്ങളുമൊരുക്കി സഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകും. രണ്ടാമതായി, തുറമുഖവുമായി ബന്ധപ്പെട്ട പഴയ കെട്ടിടങ്ങളും സ്ഥലങ്ങളും വികസിപ്പിക്കുന്നതിലൂടെ ലോജിസ്റ്റിക്സ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയ്ക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിയും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തീരദേശ വികസനത്തിന് ആക്കം കൂട്ടാനും സഹായിക്കും.
പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ഈ നീക്കം വലിയതുറയെ വീണ്ടും ചലനാത്മകമാക്കുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരത്തെ ജനങ്ങൾ. വലിയതുറ കടൽപ്പാലം ഒരു ഓർമ്മയായി മാറാതിരിക്കാനുള്ള മാരിടൈം ബോർഡിൻ്റെ ഈ ഇടപെടൽ തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്.