വർക്കലയുടെ ടൂറിസം സാധ്യതകൾക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഈ അംഗീകാരം ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളം പിന്തുടരുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയ്ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമഗ്രമായ മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നഗരസഭകളിൽ വർക്കല സ്ഥിരമായി മുൻപന്തിയിലുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയും വ്യക്തമാക്കി.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുകയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് വർക്കലയിൽ ഫലപ്രദമായി നടപ്പിലാക്കുന്നത്. ഹരിതകർമ്മ സേനയുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ അജൈവ മാലിന്യങ്ങൾ നൂറ് ശതമാനവും ശേഖരിക്കാനും അവ ശാസ്ത്രീയമായി തരംതിരിച്ച് പുനചംക്രമണത്തിനായി കൈമാറാനും നഗരസഭയ്ക്ക് സാധിക്കുന്നുണ്ട്.
advertisement
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങളും പൊതുയിടങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലെ ജാഗ്രതയുമാണ് വർക്കലയെ ഈ ആഗോള പട്ടികയിൽ എത്തിച്ചത്. പ്രശസ്തമായ ടൂറിസം കേന്ദ്രം എന്ന നിലയിൽ വലിയ അളവിൽ മാലിന്യം ഉള്ള ഇടമായിട്ടും, ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അത് മികച്ച രീതിയിൽ സംസ്കരിക്കാൻ സാധിച്ചത് ലോകത്തിന് തന്നെ മാതൃകയാണ്. മാലിന്യമുക്തമായ പരിസരവും കൃത്യമായ സംസ്കരണ രീതികളും വഴി ആഗോള ശ്രദ്ധ നേടാൻ സാധിച്ചത് കേരളത്തിൻ്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് പകരും.
