നാല്‍പ്പതു സെന്റിമീറ്റര്‍ വീതമാണ് മൂന്നു ഷട്ടറുകള്‍ ഉയർത്തിയിട്ടുള്ളത്. 1,5,6 ഷട്ടറുകള്‍ നാലു മണിയോടെയാണ് ഉയര്‍ത്തിയത്. ഇതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം തുറന്ന മൂന്നു ഷട്ടറുകള്‍ ഇന്നു രാവിലെ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതുവഴി സെക്കന്‍ഡില്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നേരത്തെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരുന്നുണ്ട്.
advertisement
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയിലേക്ക്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138. 95 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്ബോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്‌സ് ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറും തുറന്നത്. രണ്ടാം നമ്പർ ഷട്ടറാണ് രാത്രി 9 മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ തുടരുകയാണ്. ഇടുക്കിയിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു.
Also Read-Aryan Khan| 28 ദിവസത്തിന് ശേഷം ആര്യൻ ഖാൻ ജയിൽ മോചിതനായി; ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ
അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ആദ്യം ഉയര്‍ത്തിയത് രണ്ടാം നമ്പർ ഷട്ടറാണ്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയരും. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്.
Also Read-മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലിറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്.
ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. ഇടുക്കി ഡാം (Idukki Dam) തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി (KSEB) അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്. ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.